തിരുവനന്തപുരം:സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം വെട്ടികുറച്ചു എന്ന വാർത്ത വസ്തുതാ വിരുദ്ധമാണെന്ന് മന്ത്രി വി.ശിവൻകുട്ടി. ഈ വർഷം തന്നെ രണ്ട് ഘട്ടമായി സർക്കാർ വർദ്ധിപ്പിച്ച ഓണറേറിയം, അതിന്റെ പൂർണ ആനുകൂല്യത്തോട് കൂടി തന്നെ എല്ലാ ജീവനക്കാർക്കും ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് അംഗീകാരമുള്ള സർക്കാർ പ്രീപ്രൈമറികളിൽ ഓണറേറിയം കൈപ്പറ്റുന്ന രണ്ടായിരത്തി എണ്ണൂറ്റി മുപ്പത്തിയഞ്ച് അധ്യാപകരും, ആയിരത്തി തൊള്ളായിരത്തി നാൽപത്തിയൊന്ന് ആയമാരും നിലവിൽ സേവനം ചെയ്യുന്നു. പ്രസ്തുത ജീവനക്കാർക്ക് സേവന ദൈർഘ്യത്തിൻറെ അടിസ്ഥാനത്തിൽ അധ്യാപകർക്ക് യഥാക്രമം പന്ത്രണ്ടായിരം, പന്ത്രണ്ടായിരത്തി അഞ്ഞൂറ് രൂപയും,
ആയമാർക്ക് യഥാക്രമം ഏഴായിരം, ഏഴായിരത്തി അഞ്ഞൂറ് രൂപയും എന്ന നിരക്കിൽ ആണ് എല്ലാ മാസവും ഓണറേറിയം അനുവദിച്ചു വന്നിരുന്നത്.
പ്രസ്തുത ജീവനക്കാർക്ക് നവംബർ 2025 മുതൽ 1000 രൂപ ഓണറേറിയം വർദ്ധിപ്പിച്ചു സർക്കാർ ഉത്തരവായിരുന്നു.
ഈ വർഷത്തെ ബഡ്ജറ്റിൽ പ്രീപ്രൈമറി ജീവനക്കാർക്ക് ആയിരം രൂപ വർദ്ധിപ്പിച്ചിട്ടുണ്ട്. അതായത് ഈ സാമ്പത്തിക വർഷം തന്നെ രണ്ട് പ്രാവശ്യമാണ് വർദ്ധനവ് നടത്തിയിട്ടുള്ളത്. ധന വകുപ്പിന്റെ അനുമതിയോട് കൂടി സർക്കാരിൽ നിന്നും വർദ്ധിപ്പിച്ച ഓണറേറിയം തുക ലഭിക്കുമെന്ന് അറിയുവാൻ കഴിയുന്നു. ഈ തുക ലഭിക്കുന്ന മുറയ്ക്ക് തന്നെ 2026 ഫെബ്രുവരി മാസത്തിൽ കുറവ് ചെയ്ത തുക ജീവനക്കാർക്ക് ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.










