തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന അപേക്ഷ നൽകാൻ നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല. നേറ്റിവിറ്റി, ജാതി എന്നിവ തെളിയിക്കുന്നതിന് എസ്.എസ്.എൽ.സി ബുക്ക് മാത്രം മതി. പ്ലസ് വൺ ഏകജാലക പ്രവേശന മാർഗനിർദേശം പ്രകാരം പ്രവേശന സമയത്ത് സർട്ടിഫിക്കറ്റുകളുടെ അസ്സൽ കോപ്പികൾ ഹാജരാക്കിയാൽ മതി. സംവരണാനുകൂല്യങ്ങൾക്കുള്ള രേഖകൾ പ്രവേശനത്തിനുശേഷം നൽകിയാൽ മതി. സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ കാലതാമസം നേരിടുന്നവർക്ക് അവ ഹാജരാക്കുന്നതിന് നിശ്ചിത സമയപരിധി അനുവദിക്കുന്നുണ്ട്. ആവശ്യമില്ലാത്ത സർട്ടിഫിക്കറ്റുകൾക്കായി വിദ്യാർഥികൾ വില്ലേജ് ഓഫീസുകളിലും താലൂക്ക് ഓഫീസുകളിലും കയറിയിങ്ങേണ്ടതില്ല.
2021 ഒക്ടോബർ 7ന് ഇത് സംബന്ധിച്ച് കൃത്യമായ മാർഗനിർദേശ ഉത്തരവ് സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. സ്‌കോളർഷിപ്പ് ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി മാത്രമേ വിദ്യാർത്ഥികൾക്ക്, വില്ലേജ് ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റ് ആവശ്യമുള്ളൂ.
സംസ്ഥാനത്ത് ജനിച്ചിട്ടുള്ളവർക്ക് ജനന സർട്ടിഫിക്കറ്റോ അഞ്ച് വർഷം ഇവിടെയുള്ള വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിച്ചതിന്റെ രേഖയോ ഇത് കൂടാതെ സത്യപ്രസ്താവനയോ ഉണ്ടെങ്കിൽ നേറ്റീവ് ആയി പരിഗണിക്കാം. അപേക്ഷകന്റെ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിൽ ജാതി രേഖപ്പെടുത്തിയാൽ വില്ലേജ് ഓഫീസർ, തഹസിൽദാർ എന്നിവർ നൽകുന്ന സർട്ടിഫിക്കറ്റിന് പകരമുള്ള അടിസ്ഥാന രേഖയായി ഇത് പരിഗണിക്കുന്നതാണ്. വിദ്യാഭ്യാസ രേഖയിൽ മതം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ മൈനോരിറ്റി സർട്ടിഫിക്കറ്റ് ആവശ്യമില്ല. അച്ഛനമ്മമാർ വ്യത്യസ്ത ജാതിയിൽ പെട്ടവരാണെങ്കിൽ അവരിൽ ഒരാളുടെ എസ്എസ്എൽസി രേഖയിലുള്ള ജാതി തെളിവായി പരിഗണിക്കാം.








