തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകൾ ഇപ്പോൾ മികവിന്റെ കേന്ദ്രങ്ങളാണെന്നും നമ്മുടെ സ്കൂളുകളിലെ പഠന സൗകര്യങ്ങളും ആധുനിക സംവിധാനങ്ങളും പ്രയോജനപ്പെടുത്താൻ വിദ്യാർത്ഥികൾ മുന്നോട്ട് വരണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഗാന്ധിജയന്തി സന്ദേശത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. സോഷ്യൽ മീഡിയയുടെയും ലഹരിയുടെയും മറ്റും ചതിക്കുഴികൾ ചുറ്റുമുണ്ടെന്നു തിരിച്ചറിയണമെന്നും അവയ്ക്കെതിരേ സദാ ജാഗ്രതയുള്ളവരായിരിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. സംസ്ഥാന തലത്തിൽ എട്ടു മുതൽ +2 വരെയുള്ള എല്ലാ കുട്ടികൾക്കും വിതരണം ചെയ്യാനാണ് മുഖ്യമന്ത്രിയുടെ സന്ദേശം. മുഖ്യമന്ത്രിയുടെ സന്ദേശം ഇങ്ങനെ;
“പ്രിയപ്പെട്ട മക്കളേ,
കുടുംബത്തിന്റെയും നാടിൻ്റെയും വലിയ പ്രതീക്ഷയും സ്വപ്നങ്ങളുമാണ് നിങ്ങൾ. ആ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ എന്നും നമുക്കു വഴികാട്ടിയാണ് മഹാത്മജിയുടെ ജീവിതം. അദ്ദേഹത്തിൻ്റെ ജീവിതം പഠിക്കുമെന്നും പകർത്തുമെന്നും ഗാന്ധിജയന്തി ദിനത്തിൽ നമുക്ക് പ്രതിജ്ഞയെടുക്കാം.
ശാസ്ത്രവും സാങ്കേതികവിദ്യയും വളർന്നപ്പോൾ ഒരുപാട് സൗകര്യങ്ങൾ നമ്മുടെ ജീവിതത്തിലേക്കു കടന്നുവന്നിട്ടുണ്ട്. അവയെല്ലാം വലിയതോതിൽ വിദ്യാ ലയങ്ങളിലും ലഭ്യമാണ്. കഴിഞ്ഞ ഒൻപതു വർഷത്തിനിടയിൽ 55,000 ഹൈടെക് ക്ലാസ് മുറികളാണ് നമ്മുടെ കൊച്ചു കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ സജ്ജീകരിച്ചത്. 5000 കോടി രൂപ ചെലവഴിച്ച് മനോഹരമായ സ്കൂൾ മന്ദിരങ്ങളും പണികഴിപ്പിച്ചു. പാഠപുസ്തകങ്ങൾ മാത്രമല്ല, സൗജന്യ യൂണിഫോമും യഥാസമയം സ്കൂളുകളിൽ എത്തുന്നത് നിങ്ങൾ കാണുന്നുണ്ടല്ലോ. കാലാനുസൃതമായി പരി ഷ്കരിച്ച പാഠ്യപദ്ധതിയും നമുക്കുണ്ട്.
എന്നാൽ നിങ്ങൾ ഓരോരുത്തരും ശരിയായും പൂർണമായും പ്രയോജനപ്പെടുത്തുമ്പോൾ മാത്രമേ ഇവയെല്ലാം വിജയിച്ചുവെന്ന് പറയാൻ കഴിയൂ. അതിന് നിങ്ങൾ മുന്നോട്ടു വരണം. ഒപ്പം സോഷ്യൽ മീഡിയയുടെയും ലഹരിയുടെയും മറ്റും ചതിക്കുഴികൾ നമുക്കു ചുറ്റുമുണ്ടെന്നു തിരിച്ചറിയണം. അവയ്ക്കെതിരേ സദാ ജാഗ്രതയുള്ളവരായിരിക്കണം. പ്രത്യേകിച്ചും ലഹരിക്കെതിരേ സർക്കാർ നടത്തുന്ന വിവിധങ്ങളായ പ്രവർത്തനങ്ങളിൽ നിങ്ങൾ സജീവമായി അണിചേരണം. നമ്മുടെ ചുറ്റുപാടുമുള്ളവരെയും ലഹരിയുടെ വലയിൽപ്പെടാതെ കാത്തുസൂക്ഷിക്കാൻ നമുക്കു ചുമതലയുണ്ട്. നല്ല വായനാശീലം വളർത്താനും പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഓർമ്മിപ്പിക്കുന്നു.
ഹൃദയത്തിൽ എന്നും നന്മ സൂക്ഷിച്ച് ജീവിക്കാനാവട്ടെയെന്ന് ആശംസിക്കുന്നു. ഒരിക്കൽക്കൂടി എല്ലാ നന്മകളും വിജയങ്ങളും നേരുന്നു.
സ്നേഹപൂർവം…
പിണറായി വിജയൻ