തിരുവനന്തപുരം: സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ തസ്തിക നിർണയത്തിനുള്ള വിദ്യാർഥികളുടെ കണക്കെടുപ്പിന് ആധാർ (യുഐഡി) വേണമെന്ന വ്യവസ്ഥ ഒഴിവാക്കിയേക്കും. തസ്തിക നിർണയ ത്തിനുള്ള വിദ്യാർഥികളുടെ കണക്കെടുപ്പിന് ജനന സർട്ടിഫിക്കറ്റും പരിഗണിക്കാം എന്ന ധാരണയാണ് ഇപ്പോൾ പൊതു വിദ്യാഭ്യാസ വകുപ്പ് കൈക്കൊണ്ടിട്ടുള്ളത്. കഴിഞ്ഞ ദിവസം
മന്ത്രി വി.ശിവൻകുട്ടിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നത്. പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്‌ടർ എന്നിവർ ഉൾപ്പെട്ട സമിതിയോട് റിപ്പോർട്ട് നൽകാൻ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും അന്തിമ തീരുമാനം.
ഓരോ അധ്യയന വർഷത്തിലെയും ആറാം പ്രവൃത്തി ദിനത്തിലെ കണക്കെടുപ്പിൽ ആധാർ കാർഡ് ഉള്ള കുട്ടികളുടെ എണ്ണം മാത്രമാണ് നിലവിൽ പരിഗണിക്കുന്നത്. ഈ വർഷം ആധാർ കാർഡ് ഇല്ലാത്തതിനാൽ 57,130 കുട്ടികൾ കണക്കെടുപ്പിൽനിന്ന് പുറത്തായിട്ടുണ്ട്. ക്ലാസുകളിൽ കുട്ടികൾ ഉണ്ടായിട്ടും കണക്കിൽപ്പെടാത്ത അവസ്ഥയാണ്. ആധാർ കാർഡിനു പകരം ജനന സർട്ടിഫിക്കറ്റ് മതി എന്ന തീരുമാനം വന്നാൽ ഈ അധ്യയന വർഷത്തെ തസ്‌തിക നിർണയ നടപടികളിൽ ആശങ്കയുണ്ടാവില്ല. ഉദ്യോഗസ്ഥ
സമിതിയുടെ റിപ്പോർട്ട് കിട്ടിയ ശേഷം മുഖ്യമന്ത്രിയുമായി ആലോചിച്ചായിരിക്കും അന്തിമ തീരുമാനം എന്നറിയുന്നു.
ആസ്പയർ സ്കോളർഷിപ്പ്: സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം
തിരുവനന്തപുരം:കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ 2025-26 വർഷത്തെ ആസ്പയർ സ്കോളർഷിപ്പിന് ഓഫ് ലൈൻ വഴി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടി. വിദ്യാർത്ഥികൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷ നൽകാം. അപേക്ഷയും അനുബന്ധ രേഖകളും സ്ഥാപന മേധാവി സൂക്ഷ്മ പരിശോധന നടത്തി അപ്രൂവൽ ചെയ്തു സെപ്റ്റംബർ 30ന് വൈകിട്ട് 5നകം ഓഫീസിൽ സമർപ്പിക്കണം. കോളേജ് വിദ്യാഭ്യാസ വകുപ്പ് നൽകുന്ന റിസേർച്ച് അവാർഡാണ് ആസ്പയർ സ്കോളർഷിപ്പ്. സർക്കാർ/ എയ്ഡഡ് 2-ാം വർഷ ബിരുദാനന്തര ബിരുദം, പി.എച്ച്.ഡി. വിദ്യാർഥികൾക്ക് അപേക്ഷിക്കാം. http://collegiateedu.kerala.gov.in, http://dcescholarship.kerala.gov.in സന്ദർശിക്കുക. ഇ-മെയിൽ: dceaspire2018@gmail.com.