JOIN OUR WHATSAPP CHANNEL https://whatsapp.com/channel/0029Va9ajnf0AgWJ1fnYaF3L
തിരുവനന്തപുരം: ആധാർ (യുഐഡി) സമർപ്പിച്ച കുട്ടികൾക്കു മാത്രം സൗജന്യ സ്കൂൾ യൂണിഫോം അനുവദിക്കാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്ന ആവശ്യം ഉയരുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം കുട്ടികളുടെ വിദ്യാഭ്യാസ അവകാശനിയമത്തിന് എതിരാണെന്ന അഭിപ്രായമാണ് ഉയരുന്നത്. അധ്യയന വർഷത്തിലെ ആറാം പ്രവൃത്തിദിനത്തിനകം ആധാർ (യുഐഡി) സമർപ്പിച്ച കുട്ടികൾക്കു മാത്രം സൗജന്യ സ്കൂൾ യൂണിഫോം നൽകിയാൽ മതി എന്നാണ് നിർദേശമെന്ന് മന്ത്രി വി.ശിവൻകുട്ടി കഴിഞ്ഞ ദിവസം നിയമസഭയിൽ അറിയിച്ചിരുന്നു. ഈ വർഷം കണക്കെടുപ്പ് പൂർത്തിയായപ്പോൾ 57,130 കുട്ടികളാണ് ആധാർ ഇല്ലാതെ വിവിധ സ്കൂളുകളിൽ പഠിക്കുന്നത്. ഇത്തരത്തിൽ ആധാർ കാർഡില്ലാത്ത, ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിൽ പഠിക്കുന്ന അമ്പതിനായിരത്തോളം കുട്ടികൾ സൗജന്യ യൂണിഫോം വിതരണപദ്ധതിയിൽനിന്ന് പുറത്താവും. കുട്ടികളുടെ വിദ്യാഭ്യാസവും ആനുകൂല്യങ്ങളും ഭരണഘടനാപരമായ അവകാശമാണ്. ആധാറില്ലെന്ന പേരിൽ ഒരു ആനുകൂല്യവും നിഷേധിക്കരുതെന്ന് സുപ്രീംകോടതി ഉത്തരവുണ്ട്. ആധാറില്ലെങ്കിൽ മറ്റു രേഖകൾ നൽകാൻ അവസരം നൽകണമെന്നു നിയമമുണ്ട്. സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന ആയിരക്കണക്കിനു കുട്ടികൾക്കാണ് പ്രധാനമായും യൂണിഫോം ആനുകൂല്യം നഷ്ട്ടമാകുക.
അതേസമയം കുട്ടികളുടെ കണക്കെടുപ്പിന് ആറാം പ്രവൃത്തിദിനത്തിന് പകരം ജൂൺ 30 വരെ സമയം അനുവദിക്കുമെന്ന സർക്കാർ ഉറപ്പ് ഇതുവരെ പ്രാബല്യത്തിൽ വന്നിട്ടുമില്ല.