തിരുവനന്തപുരം:കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും, മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഡാമുകളിലെ ജലനിരപ്പ് ഉയരുകയാണ്. ഇതിനെ തുടർന്ന് അണക്കെട്ടുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കിയിലെ മാട്ടുപ്പെട്ടി, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ എന്നീ ഡാമുകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഡാമുകളിലെ ജലനിരപ്പ് അപകടകരമായ നിലയിൽ എത്തിയിരിക്കുകയാണ്. നിശ്ചിത അളവിൽ വെള്ളം പുറത്തേക്ക് വിടുന്നുണ്ട്. തുടർന്ന് ഡാമുകൾക്ക് അരികിലും പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിർദേശം നൽകി.
തൃശ്ശൂര്‍ ജില്ലയില്‍ മുൻകരുതൽ നടപടിയുടെ ഭാഗമായി നാളെ (ഓഗസ്റ്റ് 18) അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയാണ്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ മദ്രസകൾ, ട്യൂഷൻ സെന്ററുകൾ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.

സ്കൂൾതലത്തിലുള്ള പരീക്ഷകൾക്ക് അവധി ബാധകമാണ്. നാളെ നടക്കേണ്ട ഓണപ്പരീക്ഷയുടെ തിയതി പിന്നീട് അറിയിക്കുന്നതായിരിക്കും. (മുന്‍കൂട്ടി നിശ്ചയിച്ച മറ്റു പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല) ഇന്നും, കഴിഞ്ഞ ദിവസങ്ങളിലും, ജില്ലയിൽ തുടർച്ചയായി ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ, ജില്ലയിൽ പല സ്ഥലങ്ങളിൽ ഉള്ള വെള്ളക്കെട്ടിന്റെയും, ബന്ധപ്പെട്ട വകുപ്പുകളുടെ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ ആണ് മുൻകരുതൽ നടപടിയുടെ ഭാഗമായി വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജലശായങ്ങളിലും മറ്റു വെള്ളക്കെട്ടുകളിലും ഇറങ്ങാതെ വിദ്യാർത്ഥികൾ വീടുകളിൽ കഴിയണമെന്നും കളക്ടർ അറിയിച്ചു.
