JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0
തിരൂർ: തൗഫീഖുൽ ഹക്കീമിനായി അവർക്ക് നൽകാനുള്ള ഏറ്റവും മികച്ച സ്നേഹ സമ്മാനം ഇതുതന്നെയാണ്. അവന്റെ ഓർമ്മകളെ തഴുകി വേണം ഓരോ കുട്ടിയും സ്കൂളിലെത്താൻ. ഓർമയായി മാറിയ സഹപാഠിയുടെ പേരിൽ സ്കൂളിൽ പ്രവേശന കവാടം ഒരുക്കിയിരിക്കുകയാണ് ഒരു കൂട്ടം കുരുന്നുകൾ. തിരൂർ ചമ്രവട്ടം പുതുപ്പള്ളി ശാസ്താ എഎൽപി സ്കൂളിൽ നിന്ന് കഴിഞ്ഞ വർഷം നാലാം ക്ലാസ് പൂർത്തിയാക്കിയ കുട്ടികളാണ് സ്കൂളിനായി, സഹപാഠിയുടെ പേരിൽ പ്രവേശനകവാടം നിർമ്മിച്ച് നൽകിയത്.
ഇവർക്കൊപ്പം ഈ സ്കൂളിൽ നാലാം ക്ലാസിൽ പഠിച്ചിരുന്ന തൗഫീഖുൽ ഹക്കീം കഴിഞ്ഞവർഷമാണ് കിണറ്റിൽ വീണു മരിച്ചത്. അവന്റെ ഓർമയ്ക്കയാണ് കുട്ടികൾ സ്കൂളിൽ സ്നേഹ സ്മാരകം ഒരുക്കിയത്. ചമ്രവട്ടം ശാസ്താ എൽപി സ്കൂളിൽ നിന്ന് എല്ലാ വർഷവും വിവിധ സ്ഥലങ്ങളിലേക്ക് വിദ്യാർത്ഥികൾ വിനോദയാത്ര പോകാറുണ്ടായിരുന്നു. 2019ൽ ടൂർ പോകാനായി നിശ്ചയിച്ച ദിവസമാണ് കോവിഡ് വ്യാപനത്തെ തുടർന്ന് സ്കൂൾ അടച്ചത്. വിനോദ യാത്രയ്ക്കായി വിദ്യാർത്ഥികളിൽ നിന്നും പിരിച്ചെടുത്ത പണം സ്കൂളിലെ മറ്റു പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കാം എന്ന് തൗഫീഖുൽ ഹക്കീം ആണ് നിർദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ പണം സ്കൂളിൽ സൂക്ഷിച്ചു. ഇതിനിടെയാണ് 2020ൽ തൗഫീഖുൽ ഹക്കീം മരിക്കുന്നത്. കോവിഡ് വ്യാപനം കുറഞ്ഞതിനെ തുടർന്ന് സ്കൂൾ തുറക്കുന്നു എന്ന അറിയിപ്പ് വന്നതോടെയാണ് വിദ്യാർഥികൾ ഈ പണം ഉപയോഗിച്ച് അവനായി സ്നേഹ സ്മാരകം ഒരുക്കിയത്.