ന്യൂഡൽഹി: പാഠങ്ങൾ മനഃപ്പാഠമാക്കുന്ന രീതിമാറ്റി പഠന വിഷയങ്ങൾ ക്രിയാത്മകമായി മനസിലാക്കുന്നതിന് വിദ്യാർഥികളെ പ്രാപ്തരാക്കുന്ന പുതിയ സംവിധാനവുമായി സിബിഎസ്ഇ. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി വിദ്യാർഥികളുടെ കാര്യക്ഷമത അടിസ്ഥാനമാക്കിയുള്ള പുതിയ മൂല്യനിർണയ ചട്ടക്കൂട് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ പുറത്തിറക്കി.

ആറാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ ഇംഗ്ലീഷ്, ഗണിതം, സയൻസ് എന്നീ വിഷയങ്ങൾക്ക് മികച്ച പഠനഫലങ്ങൾ ലഭ്യമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ബ്രിട്ടീഷ് കൗൺസിലും ആൽഫാപ്ലസും ചേർന്നാണ് പദ്ധതി തയ്യാറാക്കിയത്.

ഓരോ വിദ്യാർത്ഥിയും പ്രാപ്തമാക്കിയ അറിവുകൾ പൂർണമായും പുതിയ സംവിധാനം വഴി വിലയിരുത്തും. കേന്ദ്രീയ, നവോദയ വിദ്യാലയങ്ങൾക്ക് പുറമെ സ്വകാര്യ സ്കൂളുകളും പുതിയ സംവിധാനത്തിന്റെ പരിധിയിൽ വരും. അടുത്ത 4 വർഷത്തിനുള്ളിൽ പുതിയ സംവിധാനം പൂർണ്ണമായും നടപ്പാക്കും.
