തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ ക്യാമ്പസിൽ ഉത്തരക്കടലാസുകൾ ശാസ്ത്രീയമായി സൂക്ഷിക്കുവാനും പുനർമൂല്യനിര്‍ണയ ക്യാമ്പ് സൗകര്യമടക്കമുള്ള കാര്യങ്ങൾക്കുമായി എ.എസ്.ആര്‍.എസ്. (ആട്ടോമാറ്റഡ് സോറ്റോറേജ് ആന്‍ഡ് റിട്രീവല്‍ സിസ്റ്റം) കെട്ടിടം യാഥാർത്ഥ്യമാകുന്നു. പരീക്ഷാഭവന്‍ കെട്ടിടത്തിന് സമീപത്തായാണ് 2224.43 ച.മീ. തറവിസ്തീര്‍ണത്തില്‍ പുതിയ കെട്ടിടം വരുന്നത്. കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് നിര്‍വഹിച്ചു.
10.9 കോടി രൂപ ചെലവ് വരുന്ന കെട്ടിടം ആറുമാസത്തിനകം പൂര്‍ത്തീകരിക്കും. പല ജില്ലകളിലെ മൂല്യനിര്‍ണയ കേന്ദ്രങ്ങളില്‍ ഉത്തരക്കടലാസ് സൂക്ഷിക്കുന്നതും പുനര്‍മൂല്യനിര്‍ണയത്തിനായി അവ തിരിച്ചെടുക്കുന്നതും പരീക്ഷാഭവന് ശ്രമകരമായ ജോലിയാണ്. പുതിയ സംവിധാനം വരുന്നതോടെ ഇത് ശാസ്ത്രീയമായും എളുപ്പത്തിലും ചെയ്യാനാകും.
പുനര്‍മൂല്യനിര്‍ണയ ക്യാമ്പുകള്‍ ഇവിടെ തന്നെ നടത്താമെന്നതിനാല്‍ ഫലപ്രഖ്യാപനവും വേഗത്തിലാകും.
25 യൂണിറ്റ് എ.എസ്.ആര്‍.എസ്. ഇവിടെ ഒരുക്കാനാകും. ഉത്തരക്കടലാസുകള്‍ എത്തിക്കാനായി രണ്ട്് ലോറികള്‍ക്ക് പ്രവേശിക്കാവുന്ന സൗകര്യം കെട്ടിടത്തിലുണ്ടാകും. ആവശ്യം കഴിഞ്ഞവ സൂക്ഷിക്കാനും സ്ഥലമുണ്ട്.
പ്രതിവര്‍ഷം പതിനാറായിരത്തോളം പരീക്ഷകളാണ് സര്‍വകലാശാല നടത്തുന്നത്. അഞ്ചുലക്ഷത്തോളം വിദ്യാര്‍ഥികളുടെ മുപ്പത് ലക്ഷത്തില്‍പ്പരം ഉത്തരക്കടലാസുകള്‍ സൂക്ഷിക്കേണ്ടി വരുന്നു. ചടങ്ങില്‍ പ്രോ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. സി.സി. ബാബു, സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. കെ.ഡി. ബാഹുലേയന്‍, ഡോ. ജി. റിജുലാല്‍, ഡോ. കെ.പി. വിനോദ് കുമാര്‍, അഡ്വ ടോം കെ. തോമസ്, യൂജിന്‍ മൊറേലി, യൂണിവേഴ്സിറ്റി എന്‍ജിനീയര്‍ വി. അനില്‍ കുമാര്‍, അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.എല്‍. രഞ്ജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.