മനോഭാവത്തിലെ മാറ്റം യാഥാർത്ഥ മാറ്റം കൊണ്ടുവരും

Feb 18, 2020 at 12:25 pm

Follow us on

പൊന്നാനി: മനോഭാവത്തിൽ നേരിയ ട്വിസ്റ്റിന് തയ്യാറുണ്ടൊ. എങ്കിൽ മാറ്റങ്ങൾ പിന്നാലെ വരുമെന്നത് വെറും വർത്തമാനമല്ല. അതൊരു വസ്തുതയാണ്. പരമ്പരാഗതമായി തുടരുന്ന പലതിനേയും അതിശയിപ്പിക്കുന്ന മാറ്റങ്ങളിലേക്കെത്തിക്കാൻ അതിനാകും. ആ മാറ്റം വലിയൊരു സമൂഹത്തിന് ഗുണകരമാകുന്നതാണെങ്കിൽ ആ മനോഭാവത്തിന് കയ്യടി അനിവാര്യമാണ്. പറഞ്ഞുവന്നത് പുതുപൊന്നാനി എം ഐ ഹയർ സെക്കണ്ടറി സ്ക്കൂൾ ഫോർ ഗേൾസിലെ ഉചഭക്ഷണ വിതരണത്തിലെ സമൃദ്ധിയെ കുറിച്ചാണ്. പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ വിതരണം സംസ്ഥാന സർക്കാർ ഏറെ കണിശതയോടെ തുടരുന്ന പദ്ധതിയാണ്. വിഭവസമൃദ്ധവും രുചികരവുമായ ഭക്ഷണം വിളമ്പണമെന്ന നിഷ്കർഷ വിദ്യഭ്യാസ വകുപ്പിനുമുണ്ട്. പരിമിതികൾക്കകത്തു നിന്ന് എങ്ങനെ വിഭവങ്ങളിൽ വ്യത്യസ്തമാകാമെന്ന് വിളമ്പിക്കാണിക്കുകയാണ് പുതുപൊന്നാനി എം ഐ ഗേൾസ്. മീൻ കറിക്കൊപ്പമായിരുന്നു വ്യാഴാഴ്ച്ചയിലെ ഉച്ചയൂണ്. അഞ്ഞൂറിൽ പരം വിദ്യാർത്ഥികൾക്ക് മീൻ കറിയൊരുക്കാൻ അധ്യാപകർ ചമ്രം പടിഞ്ഞിരുന്നു. മുപ്പത് കിലോ അയല വെട്ടിയതും നുറുക്കിയതും ഭക്ഷണ വിതരണ ചുമതലയുള്ള അധ്യാപകർ. മീൻ കറിവെക്കാവുന്ന പരുവത്തിലാണ് സ്ക്കൂളിലെത്തിച്ചത്. എരിവും പുളിയും സമം ചേർത്ത ഒന്നാന്തരം മുളകിട്ട മീൻ കറി ചെമ്പിൽ തിളച്ചു മറിഞ്ഞു. സ്ക്കൂളിന്റെ ചരിത്രത്തിൽ മീൻകറി കൂട്ടിയുള്ള ഉച്ചയൂണ് ഇതാദ്യമായിരുന്നു. രണ്ട് തരം കൂട്ടുകറി ഉചഭക്ഷണത്തിന്റെ രുചിയേറ്റി. ചോറും സാമ്പാറും അച്ചാറും എന്നതിൽ നിന്നുള്ള മാറ്റം വന്നത് ഭക്ഷണമൊരുക്കുന്നവരുടെ മനോഭാവത്തിലെ മാറ്റത്തിൽ നിന്നായിരുന്നു. കറിയെന്നാൽ സാമ്പാർ മാത്രമാണെന്നത് പൊളിച്ചെഴുതപ്പെട്ടു.കോഴിമുട്ടക്കറിയും പരിപ്പുകറിയും മാറി മാറി വന്നു. കൂട്ടുകറി അഞ്ചു ദിവസവും അഞ്ചുതരമായി. കയ്യിൽ കിട്ടുന്ന ഫണ്ടിനെ എങ്ങനെ രുചിയുടെ വകഭേദങ്ങളായി വിളമ്പാമെന്ന് കാണിച്ചു തരികയായിരുന്നു ആ അധ്യാപകർ. ഫണ്ടിന്റെ ലഭ്യതയിൽ വലിയ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. ഭക്ഷണമൊരുക്കുന്നതിൽ അടുക്കും ചിട്ടയും വരുത്തിയപ്പോൾ ഉച്ചഭക്ഷണ വിതരണമെന്നതിലെ പരമ്പരാഗത കാഴ്ചപ്പാടുകൾ തച്ചുതകർക്കപ്പെട്ടു. മൂവായിരത്തോളം കുട്ടികൾ പഠിക്കുന്ന സ്ക്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും കോഴിബിരിയാണി വിളമ്പാൻ ഇവർക്കായി. ഒരുവട്ടം നെയ്ച്ചോറും ബീഫ് കറിയും നൽകി. കർക്കിടകത്തിൽ ഔഷധക്കഞ്ഞി. യുവജനോത്സവത്തിനെത്തിയ മുഴുവൻ കുട്ടികൾക്കും ചായയും കേക്കും. ഓണത്തിന് പായസം. വിശേഷ വിഭവങ്ങളൊക്കെയും സ്ക്കൂളിലെ മുഴുവൻ കുട്ടികൾക്കുമായാണ് ഒരുക്കിയത്. ഉച്ചഭക്ഷണത്തിനായി സർക്കാർ നൽകുന്ന ഫണ്ടിൽ നിന്ന് വിഭവ സമൃദ്ധമായ ഉച്ചയൂണ് ഒരുക്കിയതിൽ നിന്ന് മിച്ചം വെച്ചാണ് സ്ക്കൂളിലെ മുഴുവൻ കുട്ടികൾക്കുമായി പ്രത്യേക വിഭവങ്ങൾ സാധ്യമാക്കിയത്. ചെയ്തു വരുന്നത് തുടരുകയെന്നത് വലിയ അധ്വാനം ആവശ്യമുള്ളതല്ല. ആവശ്യക്കാരുടെ ഗുണകരമായ ഇഷ്ടങ്ങൾക്കൊത്ത് മാറാനാകുകയെന്നത് സാമൂഹ്യതയുടെ ആവശ്യപ്പെടലാണ്. വ്യത്യസ്തമായത് കഴിക്കാനുള്ള ഒരോരുത്തരുടേയും മനസ്സിന്റെ ആഗ്രഹത്തിനൊത്ത് മനോഭാവത്തിൽ നേരിയൊരു ട്വിസ്റ്റ് വരുത്താനായതാണ് സ്ക്കൂളിലെ ഭക്ഷണ വിതരണ ചുമതലക്കാർക്ക് വലിയ മാറ്റം സാധ്യമാക്കാനായത്. കുട്ടികളുടെ മനസ്സറിഞ്ഞ് ഭക്ഷണം വിളമ്പുന്ന ഭക്ഷണ വിതരണ ചുമതലക്കാർക്ക് കൊതിയൂറും സ്വാദുള്ള നിറഞ്ഞ കയ്യടി.

Follow us on

Related News