
ന്യൂഡൽഹി: സ്കൂൾ വിദ്യാഭ്യാസത്തിലും ഉന്നത വിദ്യാഭ്യാസത്തിലും സമഗ്രമായ മാറ്റങ്ങൾ നിർദേശിക്കുന്നതാണ് പുതിയ വിദ്യാഭ്യാസ നയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ വിദ്യാഭ്യാസനയത്തെക്കുറിച്ച് ചർച്ച ചെയ്യാനായി മാനവവിഭവശേഷി വികസന മന്ത്രാലയം വിളിച്ചുചേർത്ത യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പുതിയ നയത്തിൽ കുട്ടികൾ എങ്ങനെ ചിന്തിക്കണം എന്നതിനാണ് പ്രാധാന്യം. നേരത്തെയുണ്ടായിരുന്ന വിദ്യാഭ്യാസനയം കുട്ടികൾ എന്ത് ചിന്തിക്കണം എന്നതിനായിരുന്നു പ്രാധാന്യം നൽകിയിരുന്നത്.
പുതിയ ദേശീയ വിദ്യാഭ്യാസനയം ആരുടെയും പ്രത്യേക താല്പര്യങ്ങൾ സംരക്ഷിക്കുന്നതല്ലെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അഞ്ചാം ക്ലാസ് വരെയുള്ള ക്ലാസുകൾ മാതൃഭാഷയിൽ പഠിക്കുമ്പോൾ കുട്ടികൾക്ക് ആശയങ്ങൾ എളുപ്പത്തിൽ ഗ്രഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
സ്കൂൾ വിദ്യാഭ്യാസത്തെ 3 വയസ്സു മുതൽ 18 വയസ്സുവരെയുള്ള നാലു ഘട്ടങ്ങളായി തിരിച്ചിട്ടുണ്ട്. അഞ്ചാം ക്ലാസ് വരെ മാതൃഭാഷയായിരിക്കണം പഠന മാധ്യമമെന്നും നിർദേശിക്കുന്നുണ്ട്.
