തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിൽ നടക്കുന്ന പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി ഹയർ സെക്കൻഡറി മേഖലയിലെ പരിഷ്കരണ പ്രവർത്തനങ്ങളും പൂർത്തിയാവുകയാണ്. അടുത്ത അധ്യയനവർഷം മുതൽ 11-ാം ക്ലാസിൽ പുതുക്കിയ പുസ്തകങ്ങളാകും ലഭ്യമാകുക. പരിഷ്കരിച്ച പുസ്തകങ്ങളുടെ പ്രകാശനം ഉടൻ മുഖ്യമന്ത്രി നിർവ്വഹിക്കും. ഇന്നലെ ചേർന്ന സംസ്ഥാന കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയോഗം 41 ടൈറ്റിൽ പാഠപുസ്തകങ്ങൾക്ക് അംഗീകാരം നൽകിയിരുന്നു. എല്ലാ ഭാഷാവിഷയങ്ങളും, കമ്പ്യൂട്ടർ സയൻസ്, ജേർണലിസം, ഗാന്ധിയൻ സ്റ്റഡീസ്, ഹോം സയൻസ്, ഇലക്ട്രോണിക്സ് തുടങ്ങിയ വിഷയങ്ങളും ഇതിൽ ഉൾപ്പെടും. 15 വർഷങ്ങൾക്കുശേഷമാണ് സംസ്ഥാനത്തെ ഹയർസെക്കൻഡറി മേഖലയിൽ പാഠപുസ്തകങ്ങൾ പരിഷ്കരിക്കുന്നത്. ആദ്യഘട്ടത്തിൽ എസ്.സി.ഇ.ആർ.ടി. യുടെ പുസ്തകങ്ങളാണ് പരിഷ്കരിക്കുന്നത്. എൻ.സി.ഇ.ആർ.ടി. യുടെ 44 ടൈറ്റിൽ പാഠപുസ്തകങ്ങൾ കൂടി നാം ഹയർ സെക്കൻഡറിയിൽ ഉപയോഗിക്കുന്നുണ്ട്. ഈ പാഠപുസ്തകങ്ങൾ പുറത്തിറങ്ങിയശേഷം ഏത് രീതിയിൽ ഉൾക്കൊള്ളണമെന്ന് തീരുമാനിക്കും.
കഴിഞ്ഞ വർഷം എൻ.സി.ഇ.ആർ.ടി. പാഠപുസ്തകങ്ങളിൽ നിന്ന് വ്യാപകമായി പാഠഭാഗങ്ങൾ നീക്കം ചെയ്തപ്പോൾ 4 വിഷയങ്ങളിൽ അഡീഷണൽ പാഠപുസ്തകങ്ങൾ കേരളം പ്രസിദ്ധീകരിച്ചിരുന്നു.
ഈ പരിഷ്കരിച്ച പുസ്തകങ്ങളുടെ പ്രകാശനം താമസിയാതെ ബഹു.മുഖ്യമന്ത്രി നിർവ്വഹിക്കും.











