തിരുവനന്തപുരം:സംസ്ഥാനത്ത് നിലവിൽ 2014-15 അധ്യയന വർഷം വരെ നിയമിക്കപ്പെട്ട അധ്യാപകർക്ക് മാത്രമാണ് തസ്തിക നഷ്ടപ്പെടുമ്പോൾ സംരക്ഷണത്തിന് അർഹതയുള്ളതെങ്കിലും 2015-16 മുതൽ 2021-22 വരെ നിയമനാംഗീകാരം ലഭിച്ചവർക്കും കൂടി സംരക്ഷണം അനുവദിക്കുന്നത് സർക്കാർ അനുഭാവപൂർവ്വം പരിഗണിക്കുന്നതായി മന്ത്രി വി.ശിവൻകുട്ടി. 2015-16 മുതൽ നിയമിക്കപ്പെട്ടവർക്ക് നിലവിൽ സംരക്ഷണത്തിന് അർഹതയില്ലാത്തതിനാൽ, കുട്ടികളുടെ കുറവ് മൂലം തസ്തിക നഷ്ടപ്പെട്ടാൽ അവർ സർവീസിൽ നിന്ന് പുറത്തുപോകേണ്ട അവസ്ഥയാണുള്ളത്. ലഭ്യമായ കണക്കുകൾ പ്രകാരം 2015-16 മുതൽ 2021-22 വരെയുള്ള കാലയളവിൽ നിയമനാംഗീകാരം ലഭിക്കുകയും, എന്നാൽ സംരക്ഷണം ഇല്ലാത്തതിനാൽ സർവീസിൽ നിന്ന് പുറത്താവുകയും ചെയ്ത ജീവനക്കാരുടെ എണ്ണം 242 ആണ്. ഇതിൽ അധ്യാപകർ 228 പേരും (എൽ.പി: 53, യു.പി: 72, എച്ച്.എസ്: 103). അനധ്യാപകർ: 14 പേരുമാണ്.
ഒൻപത് വർഷത്തോളം സർവീസുള്ള അധ്യാപകർ വരെ ഇത്തരത്തിൽ പുറത്തുപോകേണ്ടി വരുന്നത് വിവിധ അധ്യാപക സംഘടനകൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ 2015-16 മുതൽ 2021-22 വരെ നിയമനാംഗീകാരം ലഭിച്ചവർക്കും കൂടി സംരക്ഷണം അനുവദിക്കുന്നത് സർക്കാർ അനുഭാവപൂർവ്വം പരിഗണിക്കുന്നുണ്ട്. ഇത് നടപ്പിലാക്കുന്നതിലൂടെ ഏകദേശം 15 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യതയാണ് കണക്കാക്കുന്നത്. വിഷയം വിശദമായി പരിശോധിക്കുന്നതിന്റെ ആദ്യപടിയായി ധനകാര്യ വകുപ്പിന്റെ അഭിപ്രായം തേടിയിട്ടുണ്ട്. ഈ വിഷയത്തിൽ ധനകാര്യ വകുപ്പിന്റെ അഭിപ്രായം ലഭിക്കുന്ന മുറയ്ക്ക് അധ്യാപകരുടെ താല്പര്യം സംരക്ഷിക്കുന്ന രീതിയിലുള്ള അന്തിമ തീരുമാനം സർക്കാർ കൈക്കൊള്ളുന്നതാണെന്ന് മന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു.











