തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തിരുവനന്തപുരത്ത് തുടക്കമായി. മുഖ്യമന്ത്രിക്ക് പകരം മന്ത്രി കെ.എൻ.ബാലഗോപാൽ കായിക മേള ഉദ്ഘാടനം ചെയ്തു. മുൻ ഇന്ത്യൻ ഫുട്ബോൾ താരം ഐഎം വിജയനും മന്ത്രി വി.ശിവൻ കുട്ടിയും ചേർന്ന് ദീപശിഖ തെളിയിച്ചതോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.സ്കൂൾ കായിക മേളയിൽ ആദ്യമായി അവതരിപ്പിച്ച തീം സോങ് മേളാ നഗരിയെ ആവേശം കൊള്ളിച്ചു. നാളെ മുതൽ മത്സരങ്ങൾ തുടങ്ങും. കായിക മേളയയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന മാർച്ച് പാസ്റ്റിൽ കോഴിക്കോട് ജില്ലയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചു. വയനാട് രണ്ടാം സ്ഥാനവും കണ്ണൂർ മൂന്നാം സ്ഥാനവും നേടി.
നാളെ മുതൽ മത്സരങ്ങൾ ആരംഭിക്കും. 12 വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്. ഇരുപതിനായിരത്തോളം താരങ്ങളാണ് മത്സരത്തിനിറങ്ങുക. സെൻട്രൽ സ്റ്റേഡിയത്തിലും ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലുമായാണ് മത്സരങ്ങൾ നടക്കുക. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി ഇൻക്ലൂസീവ് സ്പോർട്സ് ഇനങ്ങളുമുണ്ട്. അതിൽ 1944 കുട്ടികളാണ് മത്സരിക്കുന്നത്. ഗൾഫിലെ ഏഴ് സ്കൂളുകളിൽ നിന്ന് 39 കുട്ടികളും മത്സരത്തിനുണ്ട്. വിജയികൾക്ക് ഇതാദ്യമായി 117.5 പവന്‍റെ സ്വര്‍ണക്കപ്പും സമ്മാനിക്കും. പുത്തരിക്കണ്ടത്താണ് ഭക്ഷണശാല. ഒരേ സമയം കാൽ ലക്ഷത്തോളം പേർക്ക് കഴിക്കാം. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് പാചകം. സഞ്ജു സാംസണും കീർത്തി സുരേഷുമാണ് മേളയുടെ അംബാസഡർമാര്‍.
മേളയോടനുബന്ധിച്ച് ഇന്ന് മുതൽ (21.10.2025) മുതൽ ഒക്ടോബര്‍ 28 വരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. പ്രധാന റോഡുകളിലോ ഇടറോഡുകളിലോ ഗതാഗത തടസ്സം സൃഷ്ടിച്ച് വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. പുത്തരിക്കണ്ടം മൈതാനത്തിൽ പ്രവർത്തിക്കുന്ന ഭക്ഷണശാലയിലേക്ക് വരുന്ന വാഹനങ്ങൾ കുട്ടികളെ ഇറക്കിയശേഷം ആറ്റുകാൽ ക്ഷേത്ര പാർക്കിംഗ് ഗ്രൗണ്ടിലോ ഐരാണിമുട്ടം ഹോമിയോ ആശുപത്രി പാർക്കിംഗ് ഗ്രണ്ടിലോ പാർക്ക് ചെയ്യേണ്ടതാണ്.കായികവേദികളിലേയ്ക്ക് വരുന്ന വാഹനങ്ങൾ കുട്ടികളെ ഇറക്കിയ ശേഷം അനുവദിച്ചിട്ടുള്ള പാർക്കിംഗ് ഗ്രൗണ്ടുകളിൽ പാർക്ക് ചെയ്യേണ്ടതാണ്.