തിരുവനന്തപുരം: ജൂൺ 2ന് പുതിയ അധ്യയനവർഷത്തിന് തുടക്കമാകുമ്പോൾ
ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്ക് 5 മണിക്കൂർ പരിശീലനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. സ്കൂൾ കാലഘട്ടത്തിൽ, പ്രത്യേകിച്ച് കൗമാര പ്രായത്തിലുണ്ടാകുന്ന അനുഭവങ്ങൾ കുട്ടിയുടെ മാനസികാരോഗ്യത്തെ വളർത്താനോ തളർത്താനോ കാരണമാകും. അതുകൊണ്ടുതന്നെ കൗമാരക്കാരായ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിഗണന നൽകേണ്ടതുണ്ട്. വിദ്യാർത്ഥികളിൽ ശാരീരിക, മാനസിക, സാമൂഹികാരോഗ്യം പരിപോഷിപ്പിക്കുന്നതിന് സ്കൂൾ തലത്തിൽ വിവിധ എജൻസികളുടെ കൂട്ടായ പ്രവർത്തനം അനിവാര്യമാണ്. യുവജനങ്ങളിലും കൗമാരക്കാരിലും ഉയർന്നു വരുന്ന അക്രമപ്രവണതകൾ, ലഹരിവസ്തുക്കളുടെ ഉപയോഗം, വൈകാരിക മാനസിക പ്രശ്നങ്ങൾ ,അപകടകരായ വാഹന ഉപയോഗം, ഡിജിറ്റല്‍ അഡിക്ഷൻ, റാഗിംഗ് തുടങ്ങിയവയ്ക്ക് ശാസ്ത്രീയമായ പരിഹാരമാർഗങ്ങൾ കണ്ടെത്തുക എന്നത് ഈ കാലഘട്ടത്തിന്റെ ആവശ്യകതയായി മാറിയിരിക്കുകയാണ്. അതിനായി സ്കൂൾ കാലഘട്ടത്തിൽ തന്നെ കുട്ടികളെ പരിശീലിപ്പിക്കേണ്ടിയിരിക്കുന്നു.
പ്രശ്നങ്ങളെ ധൈര്യപൂർവം നേരിടുന്നതിനും ശാരീരിക, മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സ്കൂൾതലത്തിൽ തന്നെ കുട്ടികളിൽ അഭിലഷണീയമായ പരിവർത്തനങ്ങളും നിലപാടുകളും വളർത്തിയെടുക്കേണ്ടതുണ്ട്. ഈ പ്രവർത്തനങ്ങളുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗത്തിൽ, വിവിധ വകുപ്പുകളെയും ഇതുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വിദഗ്ധരെയും ഉൾപ്പെടുത്തി വർക്ക് ഷോപ്പ് സംഘടിപ്പിക്കുകയും ആവശ്യമായ മൊഡ്യൂളുകള്‍ വികസിപ്പിക്കുകയും ചെയ്തു. അതിനു ശേഷം മെയ് 22, 23, 24 തീയതികളിലായി ഈ മൊഡ്യൂളുകളിൽ വീണ്ടും ചർച്ചകൾ നടത്തുകയും ആവശ്യമായ പരിഷ്കരണം നടത്തുകയും ചെയ്ത മൊഡ്യൂളുകൾ പ്രകാരം ആശയങ്ങൾ കുട്ടികളിലേക്ക് എത്തിക്കുന്നതിനായി ഓരോ വിദ്യാഭ്യാസ ജില്ലയിൽ നിന്നും രണ്ട് വീതം അധ്യാപകരെ വെച്ച് മെയ് 30 ,31 തീയതികളിലായി 41 വിദ്യാഭ്യാസ ജില്ലകളിൽ നിന്നുള്ള മാസ്റ്റർ ട്രെയിനർമാർക്ക് പരിശീലനം
നൽകുകയും ഇവർ വിദ്യാഭ്യാസ ജില്ലാ തലത്തിൽ ട്രെയിനിംഗ് നൽകുകയും ചെയ്യും.
ഹയർ സെക്കൻഡറി വിഭാഗത്തിലെ നാല് ലക്ഷത്തിൽ പരം വിദ്യാർത്ഥികൾക്ക് ഈ പരിശീലനത്തിൻ്റെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.