തിരുവനന്തപുരം: എൽഎസ്എസ് /യുഎസ്എസ് സ്കോളർഷിപ്പുമായി ബന്ധപ്പെട്ട് യഥാസമയം കൃത്യമായ രേഖകൾ സമർപ്പിച്ചവർക്ക് കുടിശ്ശിക വിതരണം ചെയ്തതായി മന്ത്രി വി.ശിവൻകട്ടി. 2017-18 മുതലുള്ള കുടിശ്ശികയാണ് വിതരണം ചെയ്തത്. മൊത്തം 29 കോടിയോളം രൂപ ഇതുവരെ വിതരണം ചെയ്തു. 2017-18 അധ്യയന വർഷം മുതൽ 2023-24 അധ്യയന വർഷം വരെയുള്ള സ്കോളർഷിപ്പ് വിതരണത്തിന്റെയും കുടിശ്ശികയുടെയും വിവരങ്ങൾ രേഖപ്പെടുത്തി വരുന്നതിനായി രണ്ട് ലക്ഷത്തോളം കുട്ടികളുടെ വിവരങ്ങൾ എൽഎസ്എസ് /യു എസ് എസ് പോർട്ടൽ വഴി സ്കൂൾ പ്രധാന അധ്യാപകർക്ക് ലഭ്യമാക്കി. ഇപ്രകാരം രേഖപ്പെടുത്തി കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് 2017- 18 മുതൽ 2024 – 25 വരെയുള്ള അധ്യയന വർഷങ്ങളിലെ സ്കോളർഷിപ്പ് തുകയായി 29 കോടിയോളം രൂപ വിതരണം ചെയ്തത്. പല ഘട്ടങ്ങളിലായാണ് പോർട്ടലിലെ വിവരങ്ങൾ രേഖപ്പെടുത്തി ലഭിച്ചത്.
വൈകിയെത്തിയ വിവരങ്ങൾ പോർട്ടലിൽ രേഖപ്പെടുത്തിയതിൽ വന്ന കാലതാമസം വന്നതിനാലും പുതിയ സോഫ്റ്റ്‌വെയർ നിലവിൽ വന്നതിന്റെ അടിസ്ഥാനത്തിലെ മാറ്റങ്ങൾ മൂലവും അഡീഷണൽ അലോട്ട്മെന്റ് ആവശ്യപ്പെടുന്നതിലും കാലതാമസം നേരിട്ടു. നിലവിൽ പോർട്ടലിൽ രേഖപ്പെടുത്തി ലഭിച്ചതും വിതരണം ചെയ്യാൻ ബാക്കി വന്നിട്ടുള്ളതുമായ കുട്ടികൾക്ക് വേണ്ടി അഞ്ചു കോടി രൂപയുടെ അഡീഷണൽ അലോട്ട്മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ തുക ലഭ്യമാകുന്ന മുറുയ്ക്ക് പുതുതായി രേഖകൾ സമർപ്പിച്ച മുഴുവൻ വിദ്യാർഥികൾക്കും സ്കോളർഷിപ്പ് തുക ലഭ്യമാക്കും. എൽ എസ് എസ് /യു എസ് എസ് സ്കോളർഷിപ്പ് തുക 200,300 രൂപ എന്നത് എൽഡിഎഫ് സർക്കാർ യഥാക്രമം 1000,1500 രൂപയാക്കി വർദ്ധിപ്പിച്ച കാര്യവും മന്ത്രി ചൂണ്ടിക്കാട്ടി.