SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS
കോഴിക്കോട്:മലബാർ ജില്ലകളിലെ ഹയർസെക്കന്ററി പ്രവേശനവുമായി ബന്ധപ്പെട്ട സീറ്റ് അപര്യാപ്ത പരിഹരിക്കാത്തതിലും ഉന്നതവിദ്യാഭ്യാസ രംഗത്ത് ഇടതുപക്ഷവും എസ്.എഫ്.ഐയും നടത്തുന്ന അട്ടിമറികളിലും പ്രതിഷേധിച്ച് കൊണ്ട് ജൂൺ 27ന് സംസ്ഥാന വ്യാപകമായി ഫ്രറ്റേണിറ്റി മൂവ്മെന്റ് വിദ്യാഭ്യാസ ബന്ദ് സംഘടിപ്പിക്കും. സംസ്ഥാന വ്യാപകമായി മുഴുവൻ സ്കൂളുകളും കോളേജുകളും ഏറ്റെടുക്കുന്ന സ്വഭാവത്തിലാണ് വിദ്യാഭ്യാസ ബന്ദ് ഉദ്ദേശിക്കുന്നത്.

മലബാറിലെ വിദ്യാർത്ഥികളെ സർക്കാറും ഇടതുപക്ഷവും വീണ്ടും വഞ്ചിക്കുകയാണെന്ന്
ഫ്രറ്റേണിറ്റി മൂവ്മെന്റ്ആരോപിച്ചു. പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട ആദ്യ ഘട്ട അലോട്ട്മെന്റ് പുറത്ത് വന്നപ്പോൾ ഫുൾ എപ്ലസ് ലഭിച്ച വിദ്യാർത്ഥികൾക്ക് പോലും സീറ്റ് ലഭിച്ചിട്ടില്ല എന്നത് മലബാർ മേഖലയിലെ വിദ്യാഭ്യാസ വിവേചന ഭീകരതയുടെ ആഴം സൂചിപ്പിക്കുന്നതാണ്. 30% മാർജിനൽ സീറ്റ് വർദ്ധനവും ഏതാനും ബാച്ച് ഷിഫ്റ്റുകളും നടത്തിക്കൊണ്ട് മലബാറിലെ വിദ്യാർത്ഥികളെ കഴിഞ്ഞ വർഷങ്ങളിലെ പോലെ ഓപ്പൺ സ്കൂളിലേക്ക് തള്ളി വിടാനാണ് സർക്കാർ ശ്രമിക്കുന്നത്. കഴിഞ്ഞ വർഷം ഓപ്പൺ സ്കൂളിനെ ആശ്രയിച്ച 38726 പേരിൽ 31505 പേരും മലബാറിൽ നിന്നുള്ള വിദ്യാർത്ഥികളാണ്. അതിൽ 15988 പേരും മലപ്പുറത്ത് നിന്നുള്ളവരാണ്. പ്ലസ് വൺ ആദ്യ അലോട്ട്‌മെന്റിൽ മലപ്പുറം ജില്ലയിൽ മാത്രം 46133 വിദ്യാർത്ഥികൾക്കാണ് സീറ്റ് ലഭിക്കാതിരുന്നത്.

ഈ വിവേചനത്തിന്റെ കണക്കുകൾ മുന്നിലുള്ളപ്പോഴാണ് അലോട്ട്മെന്റ് കഴിയുമ്പോഴേക്കും കഴിഞ്ഞ വർഷത്തെപ്പോലെ ഈ വർഷവും എല്ലാ വിദ്യാർത്ഥികൾക്കും സീറ്റ് ലഭിക്കുമെന്ന പച്ചക്കള്ളം വിദ്യാഭ്യാസ മന്ത്രി ആവർത്തിച്ച് പറയുന്നത്. മലബാർ ജില്ലകളിലെ വിവേചനത്തെ പരിഹരിക്കാൻ മതിയായ രീതിയിൽ പുതിയ ബാച്ചുകൾ അനുവദിക്കണമെന്ന കാർത്തികേയൻ കമ്മീഷന്റെ ശുപാർശയെ അവഗണിച്ച് കൊണ്ടും ആ റിപ്പോർട്ടിനെ തന്നെ പൂഴ്ത്തി വെച്ച് കൊണ്ടും വിദ്യാഭ്യാസ അവകാശത്തെക്കുറിച്ച് സംസാരിക്കുന്നവരെ അധിക്ഷേപിച്ച് കൊണ്ടും മലബാർ മേഖലയിലെ വിദ്യാർത്ഥികളെ വഞ്ചിക്കുകയാണ് ഇടത് പക്ഷവും സർക്കാറും ചെയ്യുന്നതെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് ചൂണ്ടിക്കാട്ടി.
