പ്രധാന വാർത്തകൾ

അദ്ധ്യാപകരുടെ അവധിക്കാല പരിശീലനം ഇത്തവണ വേറെ ലെവലാ…പ്രൈമറിതലത്തില്‍ മൂന്നു ദിവസത്തെ റസിഡന്‍ഷ്യല്‍ ക്യാമ്പ്

Apr 15, 2022 at 1:06 pm

Follow us on

ജമാല്‍ ചേന്നര
അദ്ധ്യാപകരുടെ അവധിക്കാല പരിശീലനത്തില്‍ പൊളിച്ചെഴുത്തുമായി സര്‍ക്കാര്‍. പ്രൈമറിതലത്തില്‍ ഇത്തവണ അദ്ധ്യാപകരെ കാത്തിരിക്കുന്നത് റസിഡന്‍ഷ്യല്‍ ക്യാമ്പ്. സംസ്ഥാനത്തെ നാലാം ക്ലാസ് വരെയുള്ള അദ്ധ്യാപകരെയാണ് ഇതില്‍ ഉള്‍പ്പെടുത്തുന്നത്. ഇതിന് സൗകര്യമുള്ള സ്‌കൂളുകളുടെ വിവരങ്ങള്‍ ബ്ലോക്ക്തലത്തില്‍ ശേഖരിച്ച് തുടങ്ങി. രണ്ട് രാത്രിയും മൂന്നു പകലും പൂര്‍ണ്ണമായും ക്യാമ്പില്‍ ചെലവിടുന്ന രീതിയിലാണ് പരിശീലനത്തിന്റെ ആസൂത്രണം മുന്നേറുന്നത്. നാല് ചുമരുകള്‍ക്കുള്ളിലെ വിരസ ക്ലാസുകള്‍ക്കപ്പുറം ഇത്തവണ ഉല്ലാസപൂര്‍ണ്ണമാവും പരിശീലനം.യു.പിതലം തൊട്ടുള്ള അദ്ധ്യാപകര്‍ക്ക് നോണ്‍ റസിഡന്‍ഷ്യല്‍ ആണെങ്കിലും പരിശീലന രീതികളില്‍ സമൂല മാറ്റങ്ങള്‍ നടപ്പാക്കുന്നുണ്ട്.

\"\"


വിവിധ പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സഹവാസ ക്യാമ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന അദ്ധ്യാപകര്‍ ഇനി മൂന്നു ദിവസം ക്യാമ്പിലാവും. ക്യാമ്പുകള്‍ ഉല്ലാസപ്രദമാക്കാനുള്ള പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്. യോഗ, കലാപരിപാടികള്‍, ഉല്ലാസ യാത്ര തുടങ്ങിയവയെല്ലാം ക്യാമ്പിന്റെ ഭാഗമാവും. റസിഡന്‍ഷ്യല്‍ ക്യാമ്പിന്റെ മൊഡ്യൂള്‍ തയ്യാറാക്കല്‍ ഇതിനകം പൂര്‍ത്തിയായി. 18,19,20 റക്റ്റിഫിക്കേഷന്‍ നടക്കും. ഏപ്രില്‍ മൂന്നാം വാരം സംസ്ഥാനതല പരിശീലനവും തുടര്‍ന്ന് ജില്ലാതല പരിശീലനവും പൂര്‍ത്തിയാക്കും. മേയ് ആദ്യവാരം തന്നെ ക്യാമ്പുകള്‍ നടത്താനാവുന്ന രീതിയിലാണ് ഒരുക്കങ്ങള്‍ നടക്കുന്നത്. ക്യാമ്പുകളില്‍ പരസ്പര ആശയ വിനിമയത്തിലൂന്നിയുള്ള പരിശീലനമാകും നടക്കുക. കൊവിഡാനന്തരം എത്തുന്ന കുട്ടികളെ പഠനത്തിലേക്ക് ആകര്‍ഷിക്കുന്ന രീതിയില്‍ അദ്ധ്യാപന രീതിയില്‍ മാറ്റമാണ് വിദ്യാഭ്യാസവകുപ്പ് ലക്ഷ്യമിടുന്നത്.

\"\"

സര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പാഠ്യപദ്ധതി പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ടുള്ള അദ്ധ്യാപകരുടെ നിര്‍ദേശങ്ങള്‍ ശേഖരിക്കുകയും ചെയ്യും. സംസ്ഥാനത്ത് 58,000 പ്രൈമറി അദ്ധ്യാപകരാണുള്ളത്. ബ്ലോക്ക്തലത്തിലാവും ക്യാമ്പുകളെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. താമസത്തിന് അനുയോജ്യമായ അടച്ചുറപ്പുള്ള മുറികളും പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് മതിയായ സൗകര്യങ്ങളുമുള്ള വിദ്യാലയങ്ങളുടെ വിവരമാണ് ബ്ലോക്ക്തലത്തില്‍ ശേഖരിച്ച് വരുന്നത്. ആരോഗ്യ കാരണങ്ങളാലോ മറ്റോ ക്യാമ്പുകളില്‍ പങ്കെടുക്കാന്‍ കഴിയാതെ വരുന്നവരുടെ പരിശീലനം എങ്ങനെ നടത്തണം എന്നതില്‍ ഇപ്പോള്‍ തീരുമാനമായിട്ടില്ല. മുന്‍വര്‍ഷങ്ങളില്‍ അത്തരക്കാര്‍ക്കായി അധിക പരിശീലനങ്ങള്‍ നടത്തിയിരുന്നു. ഇങ്ങനെയുള്ളവരെ ഉള്‍പ്പെടുത്തി ജില്ലയില്‍ ഒരു കേന്ദ്രം എന്ന രീതിയില്‍ മറ്റൊരു ക്യാമ്പ് സംഘടിപ്പിക്കുന്നത് ആലോചനയിലുണ്ട്.

\"\"

മുഴുവന്‍ അദ്ധ്യാപകരുടേയും പങ്കാളിത്തം ഉറപ്പാക്കി പുതിയ മാറ്റത്തെ ചരിത്രപരമാക്കുന്നതിനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. എല്ലാ അദ്ധ്യാപകരും പങ്കെടുക്കുന്നുവെന്ന് ഉറപ്പ് വരുത്തേണ്ട ഉത്തരവാദിത്തം പ്രധാനദ്ധ്യാപകരുടേതാണ്. എന്നാല്‍ മുന്‍വര്‍ഷങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായി നടത്തുന്ന പരിപാടിയോട് അദ്ധ്യാപക സംഘടനകള്‍ എങ്ങനെ പ്രതികരിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടതുണ്ട്.

Follow us on

Related News