ഫെബ്രുവരി 21മുതല്‍ മാര്‍ച്ച് അവസാനം വരെ കുട്ടികളുടെ ഹാജര്‍ അടക്കം പരിശോധിക്കണം: ഉന്നതതല യോഗത്തിലെ 21 തീരുമാനങ്ങൾ

Feb 17, 2022 at 4:25 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗവ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ ഫെബ്രുവരി 21 മുതല്‍ മുഴുവന്‍ കുട്ടികളേയും ഉള്‍പ്പെടുത്തി പൂര്‍ണ്ണമായ രീതിയില്‍ സ്കൂളുകള്‍ പ്രവര്‍ത്തിക്കുകയാണ്.  
സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട  മുന്‍കരുതലുകള്‍ തുടരുന്നതിനുള്ള നിർദേശങ്ങളാണ് ഉയർന്നിട്ടുള്ളത്. കുട്ടികള്‍ കൂട്ടത്തോടെ സ്കൂളിലേക്ക് കടന്നു വരുമ്പോള്‍ ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടേയും ഏകോപനം ഓരോ ജില്ലയിലും ഫലപ്രദമായി നടപ്പിലാക്കണം. മന്ത്രി വി.ശിവൻകുട്ടി വിളിച്ചു ചേർത്ത
ജില്ലാകളക്ടര്‍മാരുടെ ഓൺലൈൻ യോഗത്തിൽ കൈക്കൊണ്ട തീരുമാനങ്ങൾ ഇവയാണ്.

ജില്ലാകളക്ടർമാരുടെ മേൽനോട്ടത്തില്‍  മുന്നൊരുക്കങ്ങള്‍ ഉറപ്പുവരുത്തും. എല്ലാ സ്കൂളുകളും വൃത്തിയാക്കപ്പെട്ടിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തണം.

കുട്ടികള്‍ക്ക് വീടുകളില്‍ നിന്ന് സ്കൂളിലേക്കും സ്കൂളില്‍ നിന്ന് വീടുകളിലേക്കും സുരക്ഷിതമായി സഞ്ചരിക്കുന്നതിനുള്ള സാഹചര്യം ഉണ്ടാവണം. നല്ല തിരക്കുണ്ടാകുവാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ പോലീസിന്‍റെ കരുതല്‍ പ്രത്യേകമായി ഉണ്ടാവണം.

ലഹരി മരുന്ന് റാക്കറ്റുകള്‍ കുട്ടികളെ പല 
കാര്യങ്ങള്‍ക്കും ലക്ഷ്യം വയ്ക്കുന്നതിനാല്‍ എക്സൈസ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ശ്രദ്ധ ഇക്കാര്യത്തില്‍ ഉണ്ടാവണം.

പശ്ചാത്തലസൗകര്യങ്ങള്‍, പഠനപിന്തുണാ പ്രവര്‍ത്തനങ്ങള്‍, ബോധവല്‍ക്കരണം തുടങ്ങിയ കാര്യങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കാര്യമായി ഇടപെടേണ്ടതുണ്ട്.

\"\"

തീരദേശ, മലയോര പ്രദേശങ്ങളില്‍ കുട്ടികളെ സ്കൂളിലെത്തിക്കുന്നതിനുള്ള കൃത്യമായ ഇടപെടല്‍ നടത്തേണ്ടതുണ്ട്. ഭിന്നശേഷി കുട്ടികളുടെ പഠനം, ഗൃഹാധിഷ്ഠിത പഠനം നയിക്കുന്ന കുട്ടികളുടെ കാര്യങ്ങള്‍ എന്നിവ വളരെ കരുതലോടെ അഭിസംബോധന ചെയ്യേണ്ടതുണ്ട്.

സാമൂഹ്യനീതി വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ള കൗണ്‍സിലര്‍മാരും ആരോഗ്യവകുപ്പിന്‍റെ ജൂനിയര്‍ പ്രൈമറി ഹെല്‍ത്ത് നഴ്സ് സംവിധാനവുമൊക്കെ ഉടനെതന്നെ പ്രവര്‍ത്തന നിരതമാവേണ്ടതുണ്ട്.

അങ്കണവാടികള്‍, ക്രഷ്, പ്രീ പ്രൈമറി സ്കൂളുകള്‍ എന്നിവയും തുറന്നു പ്രവര്‍ത്തിക്കുന്നതിനാല്‍ ആ മേഖലയിലും വിവിധ വകുപ്പുകളുടെ (പ്രത്യേകിച്ച് ആരോഗ്യവകുപ്പ്, വനിതാ ശിശുക്ഷേമവകുപ്പ് എന്നിവരുടെ) മേല്‍നോട്ടം ആവശ്യമുണ്ട്.

പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ മുഴുവന്‍ ഉദ്യോഗസ്ഥരും കുട്ടികളുടെ സുഗമമായ അദ്ധ്യയനം ഉറപ്പുവരുത്തുന്നതിനുവേണ്ടി സദാ ജാഗ്രത പുലര്‍ത്തേണ്ടതാണ്. 

കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ പ്രസിദ്ധീകരിച്ച തിരികെ സ്കൂളിലേയ്ക്ക് എന്ന മാര്‍ഗ്ഗരേഖയില്‍ സ്കൂള്‍ തലത്തില്‍ തന്നെ രൂപീകരിക്കേണ്ട ഒരു കോവിഡ് സെല്ലിനെ പറ്റി പറഞ്ഞിരുന്നു.  
അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഉറപ്പ് വരുത്തണ്ടതുണ്ട്.

എല്ലാ അദ്ധ്യാപകരും കുട്ടികളുടെ ക്ഷേമം മുന്‍നിര്‍ത്തി പ്രവര്‍ത്തനങ്ങള്‍  ഏകോപിപ്പിക്കേണ്ടതുണ്ട്. പാഠഭാഗങ്ങളുടെ പൂര്‍ത്തീകരണം പൊതുപരീക്ഷകള്‍ക്കു വേണ്ടിയുള്ള തയ്യാറെടുപ്പ്  എന്നീ പ്രവർത്തനങ്ങൾൾക് വേണ്ടി പദ്ധതികള്‍ തയ്യാറാക്കണം.

ഓരോ ജില്ലയുടെയും പ്രദേശത്തി ന്‍റെയും പ്രത്യേകതകള്‍ക്ക് അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്യേണ്ടത്.  

ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് അവസാനം വരെ കുട്ടികളുടെ ഹാജര്‍ അടക്കം സ്കൂളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ എല്ലാം തന്നെ ഓഫീസര്‍മാര്‍ നിരീക്ഷിക്കുകയും ആവശ്യമായ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കേണ്ടതുമാണ്. ആഴ്ചതോറും ജില്ലാതല അവലോകനങ്ങള്‍ നടത്തി സംസ്ഥാന തലത്തിലേയ്ക്ക് റിപ്പോര്‍ട്ടുകള്‍ കൈമാറേണ്ടതാണ്.

18,19,20 തിയ്യതികളിൽ വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി ജില്ലതല ഓൺലൈൻ യോഗങ്ങൾ ചേരണം.

19,20 തിയ്യതികളിൽ സ്‌കൂളുകളിൽ ശുചീകരണവും അണുനശികരണവും നടത്തണം

കോവിഡ് പ്രോട്ടോകോൾ പൂർണമായും പാലിക്കണം

ആദിവാസി മേഖല, തീരമേഖല, മലയോര മേഖല തുടങ്ങിയ മേഖലകളിൽ നിന്നുള്ള കുട്ടികളുടെ ഹാജർ നില ശ്രദ്ധിക്കണം

സ്കൂൾ ബസുകളുടെ അറ്റകുറ്റപണിയുമായി ബന്ധപ്പെട്ട് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സഹകരണം ഉറപ്പ് വരുത്തണം

ഉച്ചഭക്ഷണം വിതരണം ചെയ്യണം

വാക്സിനേഷൻ പ്രക്രിയ വേഗത്തിൽ പൂർത്തിയാക്കണം

അടുത്ത ആഴ്ച ജില്ലാതല അവലോകന യോഗം ചേർന്ന് കാര്യങ്ങൾ വിലയിരുത്തണം

യാത്രാസൗകര്യവുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രിയുമായി ചർച്ച നടത്തിയിട്ടുണ്ട്.

യോഗത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻബാബു കെ ഐ എ എസ്,ജില്ലാ മെഡിക്കൽ ഓഫീസർമാർ, പൊതുവിദ്യാഭ്യാസ വകുപ്പിലെ ജില്ലാതല ഓഫീസർമാർ തുടങ്ങിയവരും പങ്കെടുത്തു.

\"\"

Follow us on

Related News