വിജയനഗരം: ദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ കരുത്തരായ തമിഴ്നാടിനെ അഞ്ച് വിക്കറ്റിന് തോൽപിച്ച് കേരളം. ഒന്നാം ഇന്നിങ്സിൽ കേരളം ഉയർത്തിയ 239 റൺസ് പിന്തുടർന്ന തമിഴ്നാട് 124 റൺസിന് പുറത്താവുകയായിരുന്നു. തുടർന്ന് ഫോളോ ഓൺ ചെയ്ത തമിഴ്നാട് ഏഴ് വിക്കറ്റിന് 177 റൺസെന്ന നിലയിൽ രണ്ടാം ഇന്നിങ്സ് ഡിക്ലയർ ചെയ്തു. വിജയലക്ഷ്യമായ 63 റൺസ് പിന്തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. സെഞ്ച്വറി നേടിയ ക്യാപ്റ്റൻ അർജുൻ വി. നായർ 168 പന്തിൽ നിന്ന് 108 റൺസ് നേടിയ മികവിലായിരുന്നു കേരളം ആദ്യ ഇന്നിങ്സിൽ 239 റൺസെടുത്തത്. സായന്ത് എസ്. നായർ 38 റൺസ് നേടി മികച്ച പിന്തുണ നൽകി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തമിഴ്നാടിനെ ഉജ്ജ്വല ബൗളിങ്ങിലൂടെ കേരളം 124 റൺസിന് എറിഞ്ഞൊതുക്കി. നാല് വിക്കറ്റ് വീഴ്ത്തിയ തരുൺ എം.എസും, മൂന്ന് വിക്കറ്റ് വീഴ്ത്തിയ ധീരജ് കൃഷ്ണയും, രണ്ട് വിക്കറ്റ് നേടിയ നിർമ്മൽ എൽ. രാഹുലുമാണ് കേരള ബൗളിങ് നിരയിൽ തിളങ്ങിയത്. 40 റൺസെടുത്ത കബിലൻ മാത്രമാണ് തമിഴ്നാട് നിരയിൽ അല്പമെങ്കിലും പൊരുതിയത്.
തുടർന്ന് ഫോളോ ഓൺ ചെയ്ത തമിഴ്നാട് രണ്ടാം ഇന്നിങ്സിൽ അതിവേഗം സ്കോർ ചെയ്ത് ഏഴ് വിക്കറ്റിന് 177 റൺസെന്ന നിലയിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്തു. തമിഴ്നാടിനായി കബിലൻ 42 റൺസും മൊഹമ്മദ് അർഫാസ് 41 റൺസും നേടി. കേരളത്തിന് വേണ്ടി ധീരജ് കൃഷ്ണ നാലും വൈഷ്ണവ് എസ്. രണ്ടും വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് സ്കോർ ബോർഡ് തുറക്കും മുൻപേ മൂന്ന് വിക്കറ്റുകൾ നഷ്ടമായെങ്കിലും അശ്വിൻ രാജും ദക്ഷ് ശിവയും ചേർന്നുള്ള 43 റൺസിന്റെ കൂട്ടുകെട്ട് വിജയം ഉറപ്പാക്കി. അശ്വിൻ 23 റൺസും ദക്ഷ് 12 റൺസുമായി പുറത്താകാതെ നിന്നു. തമിഴ്നാടിന് വേണ്ടി ജീവ മൂന്നും ശേഷങ്ക് കുമാർ രണ്ടും വിക്കറ്റുകൾ വീഴ്ത്തി. കേരളത്തിന് വേണ്ടി രണ്ട് ഇന്നിങ്സുകളിലുമായി ഏഴ് വിക്കറ്റുകൾ വീഴ്ത്തിയ ധീരജ് കൃഷ്ണയാണ് പ്ലെയർ ഓഫ് ദി മാച്ച്.










