തിരുവനന്തപുരം: സ്കൂൾ സിലബസ് ലഘൂകരിക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനം ഉണ്ടാകും. സംസ്ഥാന കരിക്കുലം കമ്മിറ്റി ഇതുമായി ബന്ധപ്പെട്ട വിശദമായ ചർച്ചകൾ നടത്തി ഉടൻ തീരുമാനമെടുക്കും.സിലബസ് വെട്ടിക്കുറയ്ക്കുന്നത് വിദ്യാഭ്യാസ നിലവാരത്തെ ബാധിക്കുമെന്ന് ചിലർ ആശങ്കപ്പെടുന്നത് അടിസ്ഥാന രഹിതമാണെന്നും ഇതിൽ അവ്യക്തതകൾക്ക് സ്ഥാനമില്ലെന്നും ഇന്നലെ മന്ത്രി വി. ശിവൻകുട്ടി ചൂണ്ടിക്കാട്ടിയിരുന്നു. വിദഗ്ദ്ധരായ അധ്യാപകരും വിദ്യാഭ്യാസ വിചക്ഷണരും അടങ്ങുന്ന സമിതിയുടെ പഠന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും മാറ്റം നടപ്പിലാക്കുക. കണ്ടന്റ് ലോഡ് കുറയ്ക്കുക എന്നാൽ പ്രധാന ഭാഗങ്ങൾ ഒഴിവാക്കുക എന്നല്ല അർത്ഥം. ആവർത്തനങ്ങൾ ഒഴിവാക്കിയും, ഓരോ പ്രായത്തിലും കുട്ടി പഠിച്ചിരിക്കേണ്ട കാര്യങ്ങൾ മാത്രം ഉൾപ്പെടുത്തിയുമാണ് ഇത് ക്രമീകരിക്കുന്നത്.
എസ്.എസ്.എൽ.സി പാഠഭാഗങ്ങളെക്കുറിച്ചും ഇതേ ശാസ്ത്രീയ സമീപനം തന്നെയാണ് സ്വീകരിക്കുക. കുട്ടികളെ പരീക്ഷാ സമ്മർദ്ദത്തിൽ നിന്ന് ഒഴിവാക്കുക എന്നതാണ് സർക്കാരിന്റെ പ്രഖ്യാപിത നയമെന്നും മന്ത്രി ചൂണ്ടിക്കാട്ടുന്നു. പുതിയ തീരുമാനം പുസ്തകസഞ്ചിയുടെ ഭാരം കുറയ്ക്കൽ മാത്രമല്ല, മറിച്ച് മാനസികമായ ഭാരം കൂടി കുറയ്ക്കാനുള്ള സർക്കാരിന്റെ ആത്മാർത്ഥമായ ഇടപെടലിന്റെ ഭാഗമാണ്.
ഇവോൾവിങ് ടെക്സ്റ്റ്
🌐പത്ത് വർഷക്കാലം ഒരേ പുസ്തകങ്ങൾ പഠിപ്പിക്കുക എന്നത് മാറുന്ന കാലത്ത് പ്രായോഗികമല്ല. കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊള്ളുന്ന ‘ഇവോൾവിങ് ടെക്സ്റ്റ്’ എന്ന ആശയമാണ് പാഠ്യപദ്ധതി ചട്ടക്കൂടിൽ നമ്മൾ മുന്നോട്ട് വെക്കുന്നത്.
ഗുണനിലവാരത്തിന് മുൻഗണന
🌐അളവിലല്ല (Quantity), ഗുണനിലവാരത്തിലാണ് (Quality) സർക്കാർ വിശ്വസിക്കുന്നത്. പാഠഭാഗങ്ങളുടെ എണ്ണം കൂടിയത് കൊണ്ട് മാത്രം അറിവ് വർദ്ധിക്കണമെന്നില്ല. കോൺടെന്റ് കൂടുന്നതിലല്ല കാര്യം അത് എക്സ്പെരിമെന്റൽ ലേണിംഗ് രീതിയിലൂടെ പഠിപ്പിച്ച് ആഴത്തിലുള്ള പഠനം നടക്കുന്നു എന്ന് ഉറപ്പിക്കുകയാണ് ചെയ്യുന്നത്.
പുതുക്കിയ പാഠപുസ്തകങ്ങൾ
🌐അധ്യാപകരിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും നിരന്തരം ഫീഡ്ബാക്ക് ശേഖരിക്കുന്നുണ്ട്. ചില വിഷയങ്ങളിൽ ‘കണ്ടന്റ് ലോഡ്’ കൂടുതലാണെന്ന അഭിപ്രായം വന്നിട്ടുണ്ട്. ഇത് ശാസ്ത്രീയമായി പരിശോധിച്ച് മാത്രമേ മാറ്റം വരുത്തുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.
- സിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം
- ശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്
- സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം
- വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ
- അധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ











