തിരുവനന്തപുരം:സ്കൂൾ പഠനയാത്രകൾ സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് നൽകിയ മാർഗനിർദേശങ്ങൾ പല സ്‌കൂളുകളും പാലിക്കുന്നില്ല എന്നും നിർദേശങ്ങൾ പാലിക്കാത്ത സ്‌കൂൾ അധികൃതർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി വി.ശിവൻകുട്ടി. വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കാണ് നാം പ്രഥമ പരിഗണന നൽകേണ്ടത്. രാത്രി 9 മണി മുതൽ രാവിലെ 6 മണി വരെയുള്ള സ്കൂൾ വിനോദ-പഠന യാത്രകൾ ഒഴിവാക്കണം എന്ന നിർദ്ദേശം നിലവിലുണ്ട്. മോട്ടോർ വാഹന വകുപ്പിന്റെ നിബന്ധനകൾ പാലിക്കുന്ന വാഹനങ്ങൾ മാത്രമേ ഉപയോഗിക്കാവൂ. സ്‌കൂൾ ടൂർ സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള മാർഗനിർദേശങ്ങൾ പാലിക്കാത്ത സ്‌കൂൾ അധികൃതർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകും. കുട്ടികളുടെ ജീവൻ വെച്ച് കളിക്കാൻ ആരെയും അനുവദിക്കില്ല.
വരും ദിവസങ്ങളിൽ പരിശോധനകൾ കർശനമാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
വിനോദയാത്രകളിൽ ഭീമമായ തുക ചില സ്‌കൂളുകൾ എങ്കിലും ഈടാക്കുന്നുണ്ടെന്ന പരാതികൾ ഉണ്ട്.
എല്ലാ കുട്ടികൾക്കും പങ്കെടുക്കാൻ കഴിയുന്ന രീതിയിൽ ചിലവുകൾ പുനർനിശ്ചയിക്കണം.
പണമില്ലാതെ കുട്ടികൾ ഒറ്റപ്പെട്ടു പോകുന്ന സാഹചര്യം സ്‌കൂളുകളിൽ ഉണ്ടാകരുതെന്നും മന്ത്രി പറഞ്ഞു. തോന്നയ്ക്കൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച വിനോദയാത്രാ ബസ് പാലാ-തൊടുപുഴ റൂട്ടിൽ അപകടത്തിൽപ്പെട്ട സംഭവം അതീവ ഗൗരവത്തോടെയാണ് കാണുന്നത്. അപകടത്തിൽ ആർക്കും ഗുരുതരമായ പരിക്കുകളില്ല എന്നത് ആശ്വാസകരമാണ്. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.








.jpg)


