തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ രണ്ടാംപാദ വാർഷിക പരീക്ഷ (ക്രിസ്മസ് പരീക്ഷ) ആരംഭിക്കാൻ ഇനി 55 ദിവസം മാത്രം. ഡിസംബർ 11 മുതൽ 18വരെയാണ് ക്രിസ്മസ് പരീക്ഷകൾ നടക്കുക. ഒന്നാംപാദ വാർഷിക പരീക്ഷയുടേതുപോലെ രണ്ടാംപാദ പരീക്ഷയിലും മിനിമം മാർക്ക് സമ്പ്രദായം ഉണ്ട്. 5 മുതൽ 10വരെയുള്ള ക്ലാസുകളിൽ ഓരോ വിഷയത്തിലും 30 ശതമാനം മാർക്ക് നേടണം. മാർക്ക് ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് ക്രിസ്മസ് അവധിക്ക് ശേഷം സ്കൂൾ തുറന്നാൽ പ്രത്യേകം പഠന പിന്തുണ ക്ലാസുകൾ നൽകും. 2026 മാർച്ചിൽ നടക്കുന്ന വാർഷിക പരീക്ഷിയിൽ എല്ലാ വിദ്യാർത്ഥികൾക്കും മിനിനം മാർക്ക് ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒന്നാംപാദ, രണ്ടാംപാദ പരീക്ഷകളിൽ മിനിമം മാർക്ക് നിർബന്ധമാക്കിയത്. ഈ രണ്ടു പരീക്ഷകളിലും മുഴുവൻ വിദ്യാർത്ഥികളെയും മികച്ച പ്രകടനത്തിന് നിർബന്ധിതരാക്കി വാർഷിക പരീക്ഷയിൽ മികച്ച വിജയം ഉറപ്പിക്കുക എന്നതാണ് ലക്ഷ്യം. മുൻ വർഷങ്ങളിൽ പല വിദ്യാർത്ഥികൾക്കും മാർക്ക് കുറവായ സാഹചര്യത്തിലാണ് മികച്ച വിദ്യാഭ്യാസം നൽകുന്നതിന്റെ ഭാഗമായി മിനിമം മാർക്ക് ഏർപ്പെടുത്തിയത്.
കഴിഞ്ഞ വർഷം എട്ടാം ക്ലാസിൽ മാത്രമാണ് വാർഷിക പരീക്ഷയിൽ മിനിമം മാർക്ക് നിർബന്ധമാക്കിയിരുന്നത്. അന്ന് 30 ശതമാനം മാർക്ക് കിട്ടാത്തവർക്ക് ഏപ്രിൽ മാസത്തിൽ സ്പെഷ്യൽ ക്ലാസുകൾ ഉണ്ടായിരുന്നു. ഈ വിദ്യാർത്ഥികൾക്ക് മേയ് മാസത്തിൽ വീണ്ടും പരീക്ഷ എഴുതേണ്ടിയും വന്നു. മിനിമം മാർക്ക് ലഭിക്കാത്ത വിഷയത്തിന് മാത്രമാണ് സ്പെഷ്യൽ ക്ലാസും സേ പരീക്ഷയും നടത്തുന്നത്. ഈ വർഷം മുതൽ 5 മുതൽ 9വരെയുള്ള ക്ലാസുകളിലാണ് വാർഷിക പരീക്ഷയിൽ മിനിമം മാർക്ക് നിർബന്ധം. ക്രിസ്മസ് പരീക്ഷയ്ക്ക് ഇനിയുള്ള 55 ദിവസത്തിൽ 40 ദിവസം മാത്രമാണ് സ്കൂളുകളിൽ പഠനം നടക്കുക. ബാക്കിയുള്ള ദിവസങ്ങൾ ശനി, ഞായർ അടക്കമുള്ള അവധികളാണ്. ഈ ദിവസത്തിനുള്ളിൽ രണ്ടാംപാദ പരീക്ഷകൾക്കുള്ള പാഠ ഭാഗങ്ങൾ പൂർത്തിയാക്കി കുട്ടികളെ പരീക്ഷ സജ്ജരാക്കാനുള്ള ഒരുക്കത്തിലാണ് അധ്യാപകർ.