തിരുവനന്തപുരം: എയ്ഡഡ് സ്‌കൂൾ നിയമനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി എല്ലാ മാനേജ്മെന്റുകൾക്കും ബാധകമാക്കാൻ നടപടിയെടുക്കുമെന്നും ഭിന്നശേഷി വിഭാഗത്തിന്റെ അവകാശങ്ങൾ പൂർണമായും സംരക്ഷിച്ചുകൊണ്ടും, അതേസമയം അധ്യാപക സമൂഹത്തിന്റെയും മാനേജ്‌മെന്റുകളുടെയും ന്യായമായ പ്രശ്‌നങ്ങൾ പരിഗണിച്ചുകൊണ്ടും നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും മന്ത്രി വി.ശിവൻകുട്ടി. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം.
എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി സംവരണ നിയമനം സംബന്ധിച്ച്സാമൂഹ്യനീതി ഉറപ്പാക്കുന്നതിൽ ഈ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്ക്, വിശേഷിച്ച്ഭി ന്നശേഷിക്കാർക്ക്, ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ ലഭ്യമാക്കുക എന്നത് സർക്കാരിന്റെ പ്രധാന നയങ്ങളിലൊന്നാണ്. സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം പൂർണമായി നടപ്പിലാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് ദീർഘകാലമായി നിലനിൽക്കുന്ന ചില തർക്കങ്ങളും നിയമപ്രശ്‌നങ്ങളുമുണ്ട്. ഇത് കാരണം നിരവധി അധ്യാപകരുടെ നിയമനാംഗീകാരം തടസ്സപ്പെടുകയും ഭിന്നശേഷി ഉദ്യോഗാർത്ഥികൾക്ക് യഥാസമയം നിയമനം ലഭിക്കുന്നതിൽ കാലതാമസം നേരിടുകയും ചെയ്തിട്ടുണ്ട്. ഈ പ്രശ്‌നങ്ങൾക്ക് ശാശ്വതമായ ഒരു പരിഹാരം കാണുന്നതിനായി ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം ഒരു സുപ്രധാന തീരുമാനം കൈക്കൊണ്ടിരിക്കുകയാണ്. യോഗത്തിൽ കൈക്കൊണ്ട സുപ്രധാനമായ തീരുമാനം ഇതാണ്.
“ബഹുമാനപ്പെട്ട സുപ്രീം കോടതി എൻഎസ്എസ് മാനേജ്‌മെന്റിന് നൽകിയ വിധിയിലെ ഇളവുകളും ആനുകൂല്യങ്ങളും സംസ്ഥാനത്തെ മറ്റ് എയ്ഡഡ് സ്‌കൂൾ മാനേജ്‌മെന്റുകൾക്ക് കൂടി ബാധകമാക്കുന്നതിന് ആവശ്യമായ നിയമപരമായ നടപടികൾ സർക്കാർ സ്വീകരിക്കും. ഇതിനായി കേസ് വീണ്ടും പരിഗണിക്കുമ്പോൾ സർക്കാർ ഈ നിലപാട് കോടതിയെ അറിയിക്കും. ഭിന്നശേഷി വിഭാഗത്തിന്റെ അവകാശങ്ങൾ പൂർണമായും സംരക്ഷിച്ചുകൊണ്ടും, അതേസമയം അധ്യാപക സമൂഹത്തിന്റെയും മാനേജ്‌മെന്റുകളുടെയും ന്യായമായ പ്രശ്‌നങ്ങൾ പരിഗണിച്ചുകൊണ്ടും ഒരു സമഗ്രമായ പരിഹാരമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഈ തീരുമാനം കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. ഇതുപോലെയുള്ള സമാന സ്വഭാവമുള്ള നിരവധി കേസുകൾ ബഹുമാനപ്പെട്ട സുപ്രീം കോടതിയിൽ നിലനിൽക്കുകയാണ്. ഈ കേസ്സുകളിൽ അധ്യാപക നിയമനവും ഭിന്നശേഷി നിയമനവും ഉൾപ്പെടുന്നു. ഇക്കാര്യത്തിൽ തീരുമാനം എടുക്കാൻ കോടതിയുടെ അന്തിമവിധി വാങ്ങേണ്ടതാണ് എന്ന വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിൽ. അതിന്റെ അന്തിമ വിധി വാങ്ങുന്നതിനുവേണ്ടി ബഹുമാനപ്പെട്ട സുപ്രീംകോടതിയെ വീണ്ടു സമീപിക്കുമെന്നും മന്ത്രി പറഞ്ഞു.