തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലെ തസ്തിക നിർണയത്തിന് ഉടൻ അംഗീകാരം നൽകും. 2024-25 വർഷത്തെ തസ്തിക നിർണയം നടത്തിയത് പ്രകാരവും, 2021-22 വർഷത്തെ ഷിഫ്റ്റഡ് ബാച്ചുകളിലെ തസ്തികയും ഉൾപ്പെടെ 119 ജൂനിയർ എച്ച്.എസ്.എസ്.റ്റി തസ്തികകൾ സൃഷ്ടിച്ചുകൊണ്ടും, 146 ജൂനിയർ എച്ച്.എസ്.എസ്.റ്റി തസ്തികകൾ എച്ച്.എസ്.എസ്.റ്റി തസ്തികകൾ ആയി അപ്‌ഗ്രേഡ് ചെയ്തുകൊണ്ടും, 68 എച്ച്.എസ്.എസ്.റ്റി തസ്തികകൾ സൃഷ്ടിച്ചുകൊണ്ടും, 143 എച്ച്.എസ്.എസ്.റ്റി തസ്തികകൾ ജൂനിയർ എച്ച്.എസ്.എസ്.റ്റി തസ്തികകൾ ആക്കി മാറ്റിക്കൊണ്ടും തസ്തിക നിർണയം അംഗീകരിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം വെട്ടികുറച്ചെന്ന വാർത്ത ശരിയല്ല: വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം:സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം വെട്ടികുറച്ചു എന്ന വാർത്ത വസ്തുതാ വിരുദ്ധമാണെന്ന് മന്ത്രി വി.ശിവൻകുട്ടി. ഈ വർഷം തന്നെ രണ്ട് ഘട്ടമായി സർക്കാർ വർദ്ധിപ്പിച്ച ഓണറേറിയം, അതിന്റെ പൂർണ ആനുകൂല്യത്തോട് കൂടി തന്നെ എല്ലാ ജീവനക്കാർക്കും ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് അംഗീകാരമുള്ള സർക്കാർ പ്രീപ്രൈമറികളിൽ ഓണറേറിയം കൈപ്പറ്റുന്ന 2835 അധ്യാപകരും, 1941 ആയമാരും നിലവിൽ സേവനം ചെയ്യുന്നു. പ്രസ്തുത ജീവനക്കാർക്ക് സേവന ദൈർഘ്യത്തിൻറെ അടിസ്ഥാനത്തിൽ അധ്യാപകർക്ക് യഥാക്രമം പന്ത്രണ്ടായിരം, പന്ത്രണ്ടായിരത്തി അഞ്ഞൂറ് രൂപയും, ആയമാർക്ക് യഥാക്രമം ഏഴായിരം, ഏഴായിരത്തി അഞ്ഞൂറ് രൂപയും എന്ന നിരക്കിൽ ആണ് എല്ലാ മാസവും ഓണറേറിയം അനുവദിച്ചു വന്നിരുന്നത്.
പ്രസ്തുത ജീവനക്കാർക്ക് നവംബർ 2025 മുതൽ 1000 രൂപ ഓണറേറിയം വർദ്ധിപ്പിച്ചു സർക്കാർ ഉത്തരവായിരുന്നു, ഈ വർഷത്തെ ബഡ്ജറ്റിൽ പ്രീപ്രൈമറി ജീവനക്കാർക്ക് ആയിരം രൂപ വർദ്ധിപ്പിച്ചിട്ടുണ്ട്.
അതായത് ഈ സാമ്പത്തിക വർഷം തന്നെ രണ്ട് പ്രാവശ്യമാണ് വർദ്ധനവ് നടത്തിയിട്ടുള്ളത്. ധന വകുപ്പിന്റെ അനുമതിയോട് കൂടി സർക്കാരിൽ നിന്നും വർദ്ധിപ്പിച്ച ഓണറേറിയം തുക ലഭിക്കുമെന്ന് അറിയുവാൻ കഴിയുന്നു. ഈ തുക ലഭിക്കുന്ന മുറയ്ക്ക് തന്നെ 2026 ഫെബ്രുവരി മാസത്തിൽ കുറവ് ചെയ്ത തുക ജീവനക്കാർക്ക് ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.










