തിരുവനന്തപുരം: ഒരു കുട്ടി ക്ലാസിൽ പരാജയപ്പെട്ടാൽ അതിന്റെ പ്രധാന ഉത്തരവാദിത്തം അധ്യാപകൻ്റേതാണെന്ന് മന്ത്രി വി.ശിവൻകുട്ടി. ഈ വർഷത്തെ അധ്യാപക അവാർഡ് വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. ഓരോ ക്ലാസ്സിലെയും കുട്ടികൾ ഒരു പ്രത്യേക വിഷയത്തിന് പരാജയപ്പെട്ട് തോറ്റാൽ അതിനുള്ള ആദ്യ മറുപടി പറയേണ്ടത് ആ വിഷയം പഠിപ്പിക്കുന്ന അധ്യാപകനാണ്. പാഠപുസ്തകം പഠിപ്പിക്കുന്നതിൽ, പരീക്ഷ പേപ്പർ നോക്കുന്നതിൽ, നിരന്തര മൂല്യനിർണ്ണയത്തിന്റെ ഭാഗമയി മാർക്ക് കൊടുക്കുന്നതിൽ ഒക്കെ നല്ല ശ്രദ്ധ വേണം. അധ്യാപകർക്ക് പ്രമോഷനുമായി ബന്ധപ്പെട്ട് അവരുടെ കോൺഫിഡൻഷ്യൽ റിപ്പോർട്ട് വേണമെന്ന അഭിപ്രായം ഉയർന്നു വന്നിട്ടുണ്ട്. ഇപ്പോൾ അത് പ്രിൻസിപ്പലിനും, എച്ച്.എമ്മിനും മാത്രമാണുള്ളത്. ഇക്കാര്യം അധ്യാപക സംഘടനകളുമായി ആലോചിച്ച് തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.

ഓരോ വിദ്യാർത്ഥിയുടെയും നാട്ടിലെ രക്ഷകർത്താവ് അധ്യാപകനാണ്. വിദ്യാർത്ഥികളുടെ മുന്നിൽ എല്ലാ കാര്യത്തിലും മാതൃക എന്നത് അധ്യാപകനാണ്. അതിനനുസരിച്ച് എല്ലാ കാര്യത്തിലും നമ്മുടെ സമീപനത്തിൽ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടോ എന്ന ആത്മപരിശോധന നടത്തേണ്ടതാണ്. ഒരു സ്‌കൂളിന്റെ വളർച്ചയുടെയും തളർച്ചയുടെയും ആദ്യ ഉത്തരവാദി സ്‌കൂളിലെ പ്രിൻസിപ്പലും, എച്ച്.എമ്മും അടക്കമുള്ള അധ്യാപക ലോകമാണ്. ചില പ്രഥമാധ്യാപകർ സ്‌കൂളിലെ ചുമതല ഏറ്റെടുക്കുമ്പോൾ ആ സ്‌കൂൾ നല്ലവണ്ണം പുരോഗമിക്കുന്നു. എന്നാൽ ചില അധ്യാപകർ ചുമതല ഏറ്റെടുക്കുമ്പോൾ ആ സ്‌കൂളിൽ നാശം തുടങ്ങുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. പാഠ്യവിഷയങ്ങൾക്ക് അപ്പുറമായി പാഠ്യേതര വിഷയങ്ങൾക്ക് കൂടി വിദ്യാർത്ഥികൾക്ക് അധ്യാപകർ പഠിക്കേണ്ടതായിട്ടുണ്ട്.

ഗുണമേന്മയുള്ള വിദ്യാഭ്യാസം നന്നായി നടത്തുന്നതിന് അധ്യാപകർ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. ഓരോ വിദ്യാർത്ഥിയുടെയും ഭാവിയാണ് ഓരോ അധ്യാപകന്റെയും കൈകളിൽ ഏൽപ്പിക്കുന്നത്. ആ വിദ്യാർത്ഥിയെ വളർത്തിക്കൊണ്ടു വരാൻ അധ്യാപകന് ഉത്തരവാദിത്തമുണ്ട്. അധ്യാപകയോഗ്യതയ്ക്കുള്ള പരീക്ഷ എഴുതി യോഗ്യത നേടുന്നതിൽ ഉദാസീനത കാണിക്കുകയോ പരീക്ഷ ഒഴിവാക്കാൻ ശുപാർശ ചെയ്യുകയോ ചെയ്യുന്നത് നമ്മുടെ മാന്യതയ്ക്ക് യോജിച്ചതല്ല എന്നും മന്ത്രി ചൂണ്ടിക്കാട്ടി.
- മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി
- ‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞു
- പുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെ
- എസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങി
- വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി







