തിരുവനന്തപുരം: 10,12 ക്ലാസുകളിലെ ബോർഡ് പരീക്ഷയെഴുതുന്നതിന് 75 ശതമാനം ഹാജർ നിർബന്ധമാക്കി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യൂക്കേഷൻ. 2026ൽ വരാനിരിക്കുന്ന ബോർഡ് പരീക്ഷ മുതൽ ഇത് നടപ്പാക്കും. മതിയായ ഹാജരില്ലാത്തവരെ പരീക്ഷയെഴുതുന്നതിൽ നിന്ന് വിലക്കും.കാരണങ്ങളില്ലാതെ അവധിയെടുക്കുന്നവരെ നോൺ അറ്റൻഡിങ് അഥവാ ഡമ്മി കാൻഡിഡേറ്റ് ആയാണ് കണക്കാക്കുക. പരീക്ഷക്ക് വേണ്ടി മാത്രമല്ല, ഉത്തരവാദിത്തമുള്ള നല്ല വ്യക്തികളെ വാർത്തെടുക്കുന്നതിനും സ്ഥിരമായ ഹാജർ നിർബന്ധമാണെന്ന് സി.ബി.എസ്.ഇ ബോർഡ് വ്യക്തമാക്കി. എന്നാൽ അടിയന്തര മെഡിക്കൽ ആവശ്യങ്ങൾ, ദേശീയ-അന്തർദേശീയ കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നവർ, മറ്റ് ഗുരുതര പ്രശ്നങ്ങളുള്ളവർ എന്നിവർക്ക് 25ശതമാനം ഇളവ് ലഭിക്കും. ഇളവ് ആവശ്യമുള്ളവർ 2026 ജനുവരി 27നു മുമ്പ് ഇതുസംബന്ധിച്ച രേഖകൾ സമർപ്പിച്ചിരിക്കണം.

വിദ്യാർഥികൾ രേഖകൾ സഹിതം പഠിക്കുന്ന സ്കൂളിലാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷയില്ലെങ്കിൽ അവധി അനധികൃതമായി പരിഗണിക്കും. മതിയായ ഹാജരില്ലാത്ത വിദ്യാർഥികളെ അയോഗ്യരാക്കും. വിദ്യാർഥികളുടെ ഹാജർ നിലയുമായി ബന്ധപ്പെട്ട് പുതിയ നിർദ്ദേശം സ്കൂളുകൾക്ക് കൈമാറി ക്കഴിഞ്ഞു.
