തിരുവനന്തപുരം:കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂൾ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യാൻ മന്ത്രി വി. ശിവൻകുട്ടിയുടെ നിർദ്ദേശം. പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്യാൻ മാനേജ്മെന്റ് തയ്യാറാകണം. ഇല്ലെങ്കിൽ വിദ്യാഭ്യാസ വകുപ്പ് അധ്യാപികയെ സസ്പെൻഡ് ചെയ്യും. മരിച്ച മിഥുന്റെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകാൻ സ്കൂൾ മാനേജ്മെന്റ് തയ്യാറാകണമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മിഥുൻ ആണ് മരിച്ചത്.
ഇന്നലെ രാവിലെയാണ് സംഭവമുണ്ടായത്. ക്ലാസ് മുറിയിൽ കളിക്കുന്നതിനിടെ സ്കൂൾ കെട്ടിടത്തിനോട് ചേർന്നുള്ള ഇരുമ്പ് ഷീറ്റ് പാകിയ ഷെഡിന്റെ മുകളിലേക്ക് മിഥുന്റെ ചെരുപ്പ് വീണു. ഇത് എടുക്കാൻ ഷെഡിന് മുകളിൽ കയറിയതായിരുന്നു മിഥുൻ. ഈ ഷെഡിന് മുകളിലൂടെയാണ് വൈദ്യുതി ലൈൻ കടന്നു പോകുന്നത്. ചെരുപ്പ് എടുക്കുന്നതിനിടെ കാൽ തെന്നിപ്പോയപ്പോൾ മുകളിലൂടെ പോകുന്ന ത്രീ ഫേസ് വൈദ്യുതി കമ്പിയിൽ സ്പർശിക്കുകയും ഷോക്കേൽക്കുകയുമായിരുന്നു. ഉടൻ തന്നെ സ്കൂൾ അധികൃതരും സഹപാഠികളും ചേർന്ന് മിഥുനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പ്രതിഷേധിച്ച് കൊല്ലം ജില്ലയിൽ ഇന്ന് കെ.എസ്.യു, എ.ബി.വി.പി സംഘടനകൾ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസവകുപ്പിന്റെയും വൈദ്യുതി വകുപ്പിന്റെയും അനാസ്ഥയിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ് നടത്തുന്നത്.

നീന്തൽ കുളത്തിൽ കുളിക്കാൻ ഇറങ്ങിയ രണ്ടു വിദ്യാർത്ഥികൾ മുങ്ങി മരിച്ചു
തിരുവനന്തപുരം: നെടുമങ്ങാട് നീന്തൽകുളത്തിൽ കുളിക്കാൻ ഇറങ്ങിയ ഏഴംഗ സംഘത്തിലെ...