കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്കൂൾ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചതിൽ പ്രതിഷേധിച്ച് കൊല്ലം ജില്ലയിൽ നാളെ കെ.എസ്.യു, എ.ബി.വി.പി സംഘടനകൾ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. വിദ്യാഭ്യാസവകുപ്പിന്റെയും വൈദ്യുതി വകുപ്പിന്റെയും അനാസ്ഥയിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ് നടത്തുന്നത്.
തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മിഥുൻ ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. ക്ലാസ് മുറിയിൽ കളിക്കുന്നതിനിടെ സ്കൂൾ കെട്ടിടത്തിനോട് ചേർന്നുള്ള ഇരുമ്പ് ഷീറ്റ് പാകിയ ഷെഡിന്റെ മുകളിലേക്ക് മിഥുന്റെ ചെരുപ്പ് വീണു. ഇത് എടുക്കാൻ ഷെഡിന് മുകളിൽ കയറിയതായിരുന്നു മിഥുൻ. ഈ ഷെഡിന് മുകളിലൂടെയാണ് വൈദ്യുതി ലൈൻ കടന്നു പോകുന്നത്. ചെരുപ്പ് എടുക്കുന്നതിനിടെ കാൽ തെന്നിപ്പോയപ്പോൾ മുകളിലൂടെ പോകുന്ന ത്രീ ഫേസ് വൈദ്യുതി കമ്പിയിൽ സ്പർശിക്കുകയും ഷോക്കേൽക്കുകയുമായിരുന്നു. ഉടൻ തന്നെ സ്കൂൾ അധികൃതരും സഹപാഠികളും ചേർന്ന് മിഥുനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടകരമായ രീതിയിൽ വൈദ്യുതി ലൈൻ കടന്നു പോയിട്ടും ഇത് മാറ്റാൻ സ്കൂൾ അധികൃതരും വൈദ്യുതി വകുപ്പും ജാഗ്രത കാണിച്ചില്ല. ഇത് സ്കൂൾ അധികൃതരുടെയും കെഎസ്ഇബി ഉദ്യോഗസ്ഥരുടെയും വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നാളത്തെ വിദ്യാഭ്യാസ ബന്ദ്.