കൊച്ചി: മഹാരാജാസ് കോളജിലെ വിദ്യാർത്ഥികൾ ഇനി മമ്മൂട്ടിയുടെ ജീവിതവും പഠിക്കും. പൂർവ്വ വിദ്യാർത്ഥികൂടിയായ നടൻ മമ്മൂട്ടിയുടെ ജീവചരിത്രം മഹാരാജാസ് കോളേജിന്റെ സിലബസില്‍ ഇടംപിടിച്ചു. രണ്ടാം വര്‍ഷ ചരിത്ര ബിരുദ കോഴ്സിൽ മലയാള സിനിമയുടെ ചരിത്രം എന്ന പേപ്പറിലാണ് മമ്മൂട്ടിയുടെ ജീവിതം പാഠ്യവിഷയമാകുന്നത്.
മമ്മൂട്ടിയുടെ ജീവചരിത്രവും മമ്മൂട്ടി എന്ന നടൻ മലയാള സിനിമയ്ക്ക് നല്‍കിയ സംഭാവനകളുമാണ് സിലബസില്‍. സെന്‍സിങ്ങ് സെല്ലുലോയിഡ്– മലയാള സിനിമയുടെ ചരിത്രം എന്ന പേപ്പറിലാണ് മമ്മൂട്ടിയെക്കുറിച്ചുള്ള ഭാഗം. പൂര്‍വ്വ വിദ്യാര്‍ഥിയായ ദാക്ഷായണി വേലായുധന്‍റെ ജീവിതവും പുതിയ സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൊച്ചിയുടെ പ്രാദേശിക ചരിത്രം എന്ന പേപ്പറിലാണ് ഭരണഘടന നിര്‍മാണ സഭയിലെ വനിത അംഗവും പൂര്‍വ്വ വിദ്യാര്‍ഥിയുമായ ദാക്ഷായണി വേലായുധനെക്കുറിച്ചുള്ള ഭാഗം.
മമ്മൂട്ടിക്ക് പുറമെ സിനിമ താരങ്ങളായ സത്യന്‍, പ്രേംനസീര്‍, മധു, മോഹന്‍ലാല്‍, ജയന്‍, ഷീല, ശാരദ തുടങ്ങിയവരും അടൂര്‍ ഗോപാലകൃഷ്ണന്‍, പത്മരാജന്‍ ഉള്‍പ്പടെയുള്ള സംവിധായകരും സെന്‍സിങ്ങ് സെല്ലുലോയിഡ്– മലയാള സിനിമയുടെ ചരിത്രം എന്ന പേപ്പറില്‍ ഉണ്ട്.