തിരുവനന്തപുരം: സ്കൂളിൽ പ്രവേശനോത്സവത്തിൽ പോക്സോ കേസ് പ്രതിയെ പങ്കെടുപ്പിച്ച സംഭവത്തിൽ വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോർട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് ലഭിച്ചുവെന്നും സംഭവത്തിൽ ഉചിതമായ നടപടി ഉണ്ടാകുമെന്നും മന്ത്രി വി.ശിവൻകുട്ടി. സംഭവത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം സ്കൂൾ പ്രധാമാധ്യാപകനിൽ നിക്ഷിപ്തമാണ് എന്നാണ് അന്വേഷണ റിപ്പോർട്ട്. കൊല്ലം കൊട്ടിയത്ത് മുടി നീട്ടി വളർത്തി എന്ന പേരിൽ 14 പ്ലസ് ടു വിദ്യാർത്ഥികളെ ക്ലാസ്സിൽ നിന്ന് ഇറക്കി വിട്ടു എന്ന സംഭവത്തെക്കുറിച്ച് കൊല്ലം ആർഡിഡി അന്വേഷണം നടത്തുമെന്നും മന്ത്രി അറിയിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ നടപടി സ്വീകരിക്കും. ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് സ്കൂളുകൾ ഉറപ്പുവരുത്തണം.
ബസ് ചാർജ് അടക്കാത്തതിന് വിദ്യാർത്ഥിയെ ബസ്സിൽ നിന്നിറക്കിവിട്ട സംഭവത്തിൽ കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ അന്വേഷണം നടത്തും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ നടപടികൾ സ്വീകരിക്കും. ഇത്തരം സംഭവങ്ങൾ സ്കൂളുകളിൽ ഉണ്ടാകാൻ ഒരു തരത്തിലും അനുവദിക്കില്ല എന്നും വി. ശിവൻകുട്ടി പറഞ്ഞു.