മലപ്പുറം:ഭിന്നശേഷി നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് സമാന കേസുകൾക്കെല്ലാം ബാധകമാക്കി സംസ്ഥാന സർക്കാർ ഉത്തരവിറക്കണമെന്ന് അധ്യാപക സംഘടനയായ എഎച്ച്എസ്ടിഎ. എയ്‌ഡഡ് ഹയർ സെക്കന്ററി സ്കൂളുകളിൽ ഭിന്നശേഷി സംവരണം പാലിക്കുന്നതിന് വേണ്ടി സുപ്രീംകോടതി നിർദ്ദേശം പ്രകാരം ബാക്ക്ലോഗ് കണക്കാക്കി മാനേജ്മെന്റുകൾ പോസ്റ്റുകൾ മാറ്റിവെച്ചിട്ടുണ്ടെങ്കിലും, ആവശ്യത്തിന് ഭിന്നശേഷി വിഭാഗത്തിലുള്ളവരെ ലഭിക്കാത്ത സാഹചര്യം നിലവിലുണ്ട്. റോസ്റ്റർ പ്രകാരം ഭിന്നശേഷിക്കാർക്ക് വേണ്ടി മാറ്റിവച്ചതിനു ശേഷമുള്ള മറ്റു പോസ്റ്റുകളിലെ നിയമനവും താല്ക്കാലികം എന്ന രീതിയിലാണ് നിലവിൽ സർക്കാർ അംഗീകരിക്കുന്നത്. ഇത് കോടതി ഉത്തരവിനെ തെറ്റായി വ്യാഖ്യാനിച്ച് സർക്കാർ നടത്തുന്ന അപ്രഖ്യാപിത നിയമന നിരോധനമാണ്. ഈ വിഷയത്തിൽ എൻ എസ് എസ് മാനേജ്മെന്റ് സുപ്രീം കോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവ് നേടുകയും ചെയ്തു. സംവരണ തസ്തികകൾ വിട്ടുനൽകിയ മാനേജമെന്റുകൾക്ക് കീഴിലുള്ള നിയമനങ്ങൾ സ്ഥിരപ്പെടുത്തുന്നതിന് അനുവാദം നൽകിക്കൊണ്ടാണ് സുപ്രീം കോടതി നിർണ്ണായക വിധി വന്നിരിക്കുന്നത്. എൻ.എസ്.എസ് മാനേജ്മെന്റ് സമർപ്പിച്ച SLP No. 11373/2024 കേസ് പ്രത്യേകമായി പരിഗണിച്ചുകൊണ്ടാണ് കോടതി വിധി പുറപ്പെടുവിച്ചിട്ടുള്ളത്. ബാക്ക്ലോഗ് പ്രകാരം നിശ്ചിത എണ്ണം സംവരണ തസ്തികകൾ നീക്കിവച്ച് ഒഴിവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ റിപ്പോർട്ട് ചെയ്‌താൽപ്പോലും മതിയായ എണ്ണം സംവരണ ഉദ്യോഗാർഥികളെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ ലഭ്യമാക്കാത്ത സാഹചര്യത്തിൽ, പ്രസ്തുത തസ്തികകളുമായി ബന്ധമില്ലാതെ മാനേജരുടെ അധികാരപരിധിയിൽ നടത്തിയിട്ടുള്ള മറ്റ് സ്വതന്ത്ര നിയമനങ്ങൾക്ക് അംഗീകാരം നൽകണമെന്ന ആവശ്യം കണക്കിലെടുത്താണ് കോടതി വിധി പറഞ്ഞിട്ടുള്ളത്. തസ്തികകൾ വിട്ടുകൊടുത്ത മാനേജ്‌മെന്റുകൾക്ക് കീഴിൽ 08-11-2021 ശേഷം നടന്ന ദിവസവേതന നിയമനങ്ങൾക്ക് ആശ്വാസം പകരുന്നതും പ്രതീക്ഷ നൽകുന്നതുമായ ഉത്തരവാണിത്. സംവരണ തസ്തികകൾ പ്രത്യേകമായി നീക്കിവച്ചുകഴിഞ്ഞാൽ മറ്റ് നിയമനങ്ങൾ വർഷങ്ങളോളം പ്രൊവിഷണൽ ആയും ദിവസവേതന അടിസ്ഥാനത്തിലും തുടരേണ്ടിവരുന്ന സാഹചര്യത്തിലെ യുക്തിഹീനത കോടതിക്ക് ബോധ്യപ്പെട്ടതാണ് നിർണ്ണായക ഉത്തരവിന് കാരണമായത്. ഈ ഉത്തരവ് സമാന കേസുകളിൽ ഉൾപ്പെട്ട സംസ്ഥാനത്തെ എല്ലാ നിയമനങ്ങൾക്കും ബാധകമാക്കി ഉത്തരവ് സർക്കാർ ഉത്തരവ് ഇറക്കിയാൽ, സംസ്ഥാനത്തെ എയ്ഡഡ് മേഖലയെ ഗുരുതരമായി ബാധിച്ച ഒരു വിഷയത്തിന് പരിഹാരം കാണാനാകും.
സുപ്രീം കോടതി ഉത്തരവ് വന്ന സാഹചര്യത്തിൽ എയ്ഡഡ് ഹയർ സെക്കണ്ടറി മേഖലയെ തകർക്കുന്ന നിയമന നിരോധന സമീപനത്തിൽ നിന്നും സർക്കാർ പിന്തിരിയണമെന്നും, സ്വകാര്യ സി ബി എസ് സി സ്കൂളുകളിൽ നിന്നും കടുത്ത വെല്ലുവിളി നേരിടുന്ന പൊതുമേഖലയിലെ ഹയർ സെക്കണ്ടറി സ്കൂളുകളെ സംരക്ഷിക്കാനാവശ്യമായ നിലപാടുകൾ സ്വീകരിക്കണമെന്നും എയ്ഡഡ് ഹയർ സെക്കണ്ടറി ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ ജില്ലാ പ്രസിഡണ്ട് പി. ഇഫ്ത്തിക്കറുദ്ധീൻ അധ്യഷം വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് മനോജ് ജോസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി യു.ടി.അബൂബക്കർ, ജില്ലാ സെക്രട്ടറി എം.ടി.മുഹമ്മദ്, ട്രഷറർ പി.എം. ഉണ്ണിക്കൃഷ്ണൻ, വോയ്സ് എഡിറ്റർ വി.കെ.രഞ്‌ജിത്ത്, സംസ്ഥാന കൗൺസിലർ ഡോ.എ.സി. പ്രവീൺ, സറീന ഇഖ്ബാൽ, ജാബിർ പാണക്കാട്, ഡോ.രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.

ടെക്നിക്കൽ ഹൈസ്‌കൂൾ പ്രവേശനം: ഓൺലൈൻ അപേക്ഷ ഇന്നുമുതൽ
തിരുവനന്തപുരം:സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വിവിധ ജില്ലകളിലായി...