തിരുവനന്തപുരം:സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ പാചകപ്പുര ഉണർന്നു. പുത്തരിക്കണ്ടം മൈതാനത്ത് ഒരുക്കിയിട്ടുള്ള പാചക പ്പുരയുടെ പാലുകാച്ചൽ ചടങ്ങ് മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ മനസ്സും വയറും നിറയ്ക്കുന്ന രീതിയിൽ ഭക്ഷണ രുചികൾ ഒരുക്കും. കേരള സ്‌കൂൾ ടീച്ചേർസ് അസോസിയേഷനാണ് ഭക്ഷണ കമ്മിറ്റിയുടെ ചുമതല. തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകളിൽനിന്ന് സമാഹരിച്ച ഭക്ഷ്യസാധനങ്ങൾ ഭക്ഷണപ്പുരയിൽ എത്തിച്ചിട്ടുണ്ട്. രാത്രിയിലെ അത്താഴം മുതൽ ഭക്ഷണശാല പ്രവർത്തനസജ്ജമാകുമെന്നും മികച്ച രീതിയിൽ ഭക്ഷണപ്പുര സജ്ജീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഭക്ഷണ കമ്മിറ്റി കൺവീനർ കടകംപള്ളി സുരേന്ദ്രൻ എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രി ജി ആർ അനിൽ, മേയർ ആര്യ രാജേന്ദ്രൻ, ജില്ലാ കളക്ടർ അനു കുമാരി തുടങ്ങിയവർ സംസാരിച്ചു.
പാലുകാച്ചലിനു ശേഷം പഴയിടം മോഹനൻ നമ്പൂതിരിയുടെ പ്രത്യേക രുചിക്കൂട്ടിലുള്ള പായസം വിതരണം ചെയ്തു. ഒരേസമയം 20 വരികളിലായി നാലായിരം പേർക്ക് ഭക്ഷണം കഴിക്കാൻ കഴിയുന്ന രീതിയിലാണ് പന്തൽ.