തിരുവനന്തപുരം:ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനവുമായി ബന്ധപ്പെട്ട 2021ലെ ഹൈക്കോടതി വിധി അട്ടിമറിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി ഉദ്യോഗാർഥികൾ. സംഭവത്തിൽ പ്രതിഷേധവുമായി PTA പ്രതിനിധികളും PSC ഉദ്യോഗാർഥികളും പുതുവർഷ ദിനത്തിൽ “ഭിക്ഷാടന സമരത്തിന്” തുടക്കം കുറിച്ചു. 2021ലെ വിധിയിൽ സർക്കാർ സ്പെഷ്യൽ ലീവ് പെറ്റീഷനായി (SLP) സുപ്രീം കോടതിയെ സമീപിച്ചിരുനെങ്കിലും വൻ തിരിച്ചടി നേരിടേണ്ടി വരുമെന്ന ബോധ്യത്തിൽ, സ്പെഷ്യൽ ലീവ് പെറ്റീഷൻ പിൻവലിക്കുകയായിരുന്നു. 2024 ഓഗസ്റ്റിൽ ഈ വ്യവസ്ഥ ലംഘിച്ചുകൊണ്ട് ഹൈകോടതിയിൽ 2021ലെ വിധിയിന്മേൽ പുന പരിശോധന ഹർജി സമർപ്പിച്ചിരിക്കുകയാണ് സർക്കാർ. ഇത്തരത്തിൽ സുപ്രീം കോടതിയെവരെ സർക്കാർ കബളിപ്പിച്ചിരിക്കുകയാണ് എന്നാണ് ഉദ്യോഗാർഥികളുടെ പരാതി. പബ്ലിക് സർവീസ് കമ്മിഷനിലെ മറ്റു നിയമനങ്ങൾ യാതൊരു തടസ്സവുമില്ലാതെ നടത്തുമ്പോൾ, സാമ്പത്തിക പ്രതിസന്ധി ആണ് സ്ഥിര അധ്യാപക നിയമനത്തിനുള്ള തടസ്സം എന്ന സർക്കാരിന്റെ വിശദീകരണം യുക്തിരഹിതമാണെന്നും പൊതുവിദ്യാഭ്യാസ മേഖലയിൽ ലാഭ നഷ്ടങ്ങളോ സർക്കാരിന്റെ സാമ്പത്തിക ബാധ്യതകളോ കണക്കിലെടുത്തുകൊണ്ട് നിയമനങ്ങൾ വെട്ടി ചുരുക്കുന്നത് തികഞ്ഞ അന്യായമാണെന്നും ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടി.

2021ലെ ഹൈകോടതി വിധി അട്ടിമറിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ നീതി തേടി സുപ്രീം കോടതിയെ സമീപക്കാൻ ഒരുങ്ങുകയാണ് ഉദ്യോഗാർഥികളും PTA പ്രതിനിധികളും. അതിലേക്കായി ധനസമാഹാരണത്തിനായി പ്രതീകാത്മക ഭിക്ഷയെടുപ്പ് സമരം ആണ് പുതുവർഷ ദിനത്തിൽ എറണാകുളം വഞ്ചി സ്‌ക്വയറിൽ സംഘടിപ്പിച്ചത്. സമരം ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു. അഡ്വക്കേറ്റ് എ.ജയശങ്കർ മുഖ്യ പ്രഭാഷണം നടത്തി.