തേഞ്ഞിപ്പലം:നാലുവര്‍ഷ ഇന്റഗ്രേറ്റഡ് ബിരുദ പ്രോഗ്രാമുകളുടെ നിയമാവലി അക്കാദമിക് കൗണ്‍സില്‍ അംഗീകരിച്ചു. കേരളത്തില്‍ ആദ്യം നിയമാവലി തയ്യാറാക്കിയത് കാലിക്കറ്റ് സർവകലാശാലയാണ്. ഇന്ന് ചേര്‍ന്ന പ്രത്യേക യോഗത്തില്‍ സിന്‍ഡിക്കേറ്റംഗം അഡ്വ. പി.കെ. ഖലീമുദ്ദീനാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫോര്‍-ഇയര്‍ അണ്ടര്‍ ഗ്രാജ്വേറ്റ് പ്രോഗ്രാംസ് (സി.യു.എഫ്.വൈ.യു.ജി.പി.) റഗുലേഷന്‍സ് 2024 അവതരിപ്പിച്ചത്. ചെറിയ തിരുത്തലുകളോടെ നിയമാവലിക്ക് യോഗം അംഗീകാരം നല്‍കി. ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തിലും തൊഴില്‍ ലഭ്യതയിലും വിപ്ലവകരമായ മാറ്റം സൃഷ്ടിക്കുന്നതാകും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച് സര്‍വകലാശാലകള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന പദ്ധതിയെന്ന് യോഗം അഭിപ്രായപ്പെട്ടു. അടുത്ത വര്‍ഷം മുതല്‍ കാലിക്കറ്റിന് കീഴിലെ അഫിലിയേറ്റഡ് കോളേജുകള്‍, വിദൂരവിഭാഗം ബിരുദ വിദ്യാര്‍ഥികള്‍ക്കെല്ലാം പുതിയ നിയമാവലി ബാധകമാകും. ഇന്റഗ്രേറ്റഡ് ബിരുദപാഠ്യപദ്ധതി രൂപവത്കരണത്തിനായി അധ്യാപകര്‍ക്ക് പരിശീലന ക്ലാസുകളും ശില്പശാലകളുമെല്ലാം നേരത്തേ തന്നെ കാലിക്കറ്റില്‍ നടത്തിയിരുന്നു. യോഗത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷനായി. ഗവേഷണ നിയമാവലി 2023-ലെ ഭേദഗതികള്‍ക്കും യോഗം അംഗീകാരം നല്‍കി. സ്വാശ്രയ കോളേജുകള്‍ക്കും പഠനവകുപ്പുകള്‍ക്കും കൂടി ഗവേഷണ കേന്ദ്രം അനുവദിക്കുന്നതാണ് ഇതില്‍ പ്രധാനം. നിബന്ധനകളോടെ എമിരറ്റസ് പ്രൊഫസര്‍മാരെയും ഗവേഷണ ഗൈഡാക്കാനും സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളിലെ ലൈബ്രേറിയന്‍മാര്‍ക്ക് പാര്‍ട്ട് ടൈം പി.എച്ച്.ഡി. പ്രവേശനത്തിനും അനുമതി നല്‍കുന്നതാണ് പുതിയ നിയമാവലി. ചർച്ചയിൽ പ്രൊ വൈസ് ചാൻസലർ ഡോ. എം. നാസർ, ഡോ. ടി. വസുമതി, ഡോ. പി.പി. പ്രദ്യുമ്നൻ തുടങ്ങിയവർ പങ്കെടുത്തു.

സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് പ്രവർത്തനാനുമതി: ബിൽ ഉടൻ നിയമസഭയിൽ
തിരുവനന്തപുരം:സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് പ്രവർത്തനാനുമതി...