തിരുവനന്തപുരം: സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വിളിച്ചുചേർത്ത ആദ്യഘട്ട യോഗങ്ങൾ അവസാനിച്ചു. ഇന്ന് ജില്ല വിദ്യാഭ്യാസ ഓഫീസർമാരുടെ യോഗമാണ് നടന്നത്. അധ്യാപക പരിശീലനം സംബന്ധിച്ച കാര്യങ്ങളും കോവിഡ് മാനദണ്ഡമനുസരിച്ച് ക്ലാസുകൾ നടത്തുന്നതിനുള്ള സാഹചര്യങ്ങളും ചർച്ച ചെയ്തു. നിശ്ചിത ദിവസത്തിനകം ക്ലാസുകൾ തുടങ്ങാൻ അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കാനാകാത്ത സ്കൂളുകളിലെ കുട്ടികളെ തൊട്ടടുത്തുള്ള സ്കൂളുകളിൽ പഠിപ്പിക്കാനുള്ള സാഹചര്യമൊരുക്കുന്ന കാര്യം പരിഗണിക്കും.
കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി അധ്യാപക-വിദ്യാർഥി സംഘടനകളുടെ യോഗങ്ങൾ പൂർത്തിയാക്കിയിരുന്നു. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിപുലമായ ഒരുക്കങ്ങളാണ് വിദ്യാഭ്യാസവകുപ്പ് നടത്തുന്നത്. ഇതുസംബന്ധിച്ച മാർഗ രേഖ അഞ്ചാം തിയതി പുറത്തിറക്കാനുള്ള പരിശ്രമത്തിലാണ്. അധ്യാപക സംഘടനകളുടെയും വിദ്യാർഥി സംഘടനകളുടെയും യുവജന സംഘടനകളുടെയും തൊഴിലാളി സംഘടനകളുടെയും ഉദ്യോഗസ്ഥരുടേയും യോഗങ്ങളിൽ നിന്ന് ഉയർന്ന അഭിപ്രായങ്ങളും ആശയങ്ങളും ഏകോപിപ്പിച്ചാണ് അന്തിമ മാർഗ്ഗരേഖ തയ്യാറാക്കുക. മറ്റന്നാൾ ജില്ലാ കലക്ടർമാരുടെ യോഗം മന്ത്രി വിളിച്ചു ചേർത്തിട്ടുണ്ട്.
0 Comments