തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികൾക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണം ആരംഭിച്ചു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരത്ത് നിർവഹിച്ചു.
2020 -21 അധ്യയനവർഷം പ്രൈമറി ക്ലാസുകളിലെ കുട്ടികൾക്ക് 200 ദിവസങ്ങൾക്കും അപ്പർ പ്രൈമറി ക്ലാസിലെ കുട്ടികൾക്ക് 220 ദിവസങ്ങൾക്കും ഉള്ള ഭക്ഷ്യ ഭദ്രതാ അലവൻസ് സപ്ലൈകോയുടെ സഹകരണത്തോടെയാണ് വിതരണം ചെയ്യുന്നത്. 2021- 22 അധ്യയന വർഷവും സ്കൂളുകൾ തുറന്നു പ്രവർത്തിക്കുന്നതു വരെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ എൻറോൾ ചെയ്ത എല്ലാ കുട്ടികൾക്കും ഭക്ഷ്യ ഭദ്രതാ അലവൻസായി ഭക്ഷ്യധാന്യവും കിറ്റുകളും സപ്ലൈകോയുടെ സഹകരണത്തോടെയാണ് വിതരണം ചെയ്യുന്നത്.
ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന പ്രീപ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള 29,52,919 വിദ്യാർഥികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.ഇതോടൊപ്പം സംസ്ഥാനത്തെ 43 സ്പെഷ്യൽ വിദ്യാലയങ്ങളിലെ എട്ടാം ക്ലാസ് വരെയുള്ള കാഴ്ച, കേൾവി പരിമിതികളുള്ള ഭിന്നശേഷി കുട്ടികൾക്കും ഭക്ഷ്യ ഭദ്രതാ അലവൻസ് വിതരണം ചെയ്യുന്നതാണ്.
പ്രീപ്രൈമറി,പ്രൈമറി വിഭാഗം സ്കൂൾ കുട്ടികൾക്ക് യഥാക്രമം രണ്ട് കിലോഗ്രാം, ആറു കിലോഗ്രാം എന്നിങ്ങനെയാണ് ഭക്ഷ്യധാന്യം വിതരണം ചെയ്യുക.അതോടൊപ്പം ഈ രണ്ടു വിഭാഗങ്ങൾക്കും 497 രൂപയ്ക്കുള്ള ഭക്ഷ്യസാധനങ്ങൾ അടങ്ങിയ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യും.
അപ്പർ പ്രൈമറി വിഭാഗം കുട്ടികൾക്ക് പത്തു കിലോഗ്രാം അരിയും 782.25 രൂപയ്ക്കുള്ള ഭക്ഷണസാധനങ്ങൾ ഉൾപ്പെടുത്തിയ കിറ്റുകൾ വിതരണം ചെയ്യുക. സപ്ലൈകോയാണ് പൊതുവിദ്യാഭ്യാസ വകുപ്പിനുവേണ്ടി ഭക്ഷ്യധാന്യവും ഭക്ഷ്യ കിറ്റും സ്കൂളുകളിൽ എത്തിച്ച് നൽകുന്നത്.
സ്കൂളുകളിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടാകും വിതരണം. സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ അധ്യക്ഷനായിരുന്നു.