ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സിബിഎസ്ഇ പ്ലസ്ടു പരീക്ഷ നടത്തുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം പ്രധാനമന്ത്രി കൈക്കൊള്ളും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ സംസ്ഥാനങ്ങളുമായി നടത്തിയ ഓൺലൈൻ യോഗത്തിന് ശേഷമാണ് തീരുമാനം പ്രധാനമന്ത്രിക്ക് വിട്ടത്.
കോവിഡ് സാഹചര്യത്തിൽ പ്ലസ് ടു പരീക്ഷകൾ സെപ്റ്റംബർ വരെ നീട്ടിവയ്ക്കണമെന്ന് സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടു. പരീക്ഷയ്ക്ക് മുൻപ് കുട്ടികൾക്ക് വാക്‌സിനേഷൻ എടുക്കണമെന്നും ആവശ്യം ഉയർന്നു. ഈ സാഹചര്യത്തിലാണ് പരീക്ഷ നടത്തുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം പ്രധാനമന്ത്രിയുടെ പരിഗണനയ്ക്ക് വിട്ടത്.
ദേശീയ തലത്തില്‍ സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയും, JEE/NEET പോലുള്ള മറ്റ് പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള മത്സര പരീക്ഷകളും നടത്തുന്നതടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നതിനായി കേന്ദ്ര പ്രതിരോധവകുപ്പ് മന്ത്രി ശ്രീ.രാജ്‌നാഥ് സിംഗിന്റെ അദ്ധ്യക്ഷതയില്‍ കേന്ദ്രവിദ്യാഭ്യാസ വകുപ്പുമന്ത്രി രമേശ് പൊഖ്‌റിയാല്‍ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും വിദ്യാഭ്യാസ വകുപ്പ് മന്ത്രിമാരുമായി ഇന്ന് നടത്തിയ വീഡിയോ കോഫറൻസില്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയും, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ & പരീക്ഷാ കമ്മീഷണര്‍ ജീവൻ ബാബു.കെ ഐ.എ.എസും പങ്കെടുത്തു. സംസ്ഥാനത്തെ പത്ത്/പന്ത്രണ്ട് ക്ലാസുകളിലെ പൊതുപരീക്ഷകള്‍ ഏപ്രില്‍ മാസം പൂർത്തീകരിച്ച് മൂല്യനിർണ്ണയ ക്യാമ്പുകള്‍ ജൂണ്‍ ആദ്യവാരം ആരംഭിച്ച് ജൂലൈ മാസത്തില്‍ ഫലപ്രഖ്യാപനം നടത്തുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും സ്വീകരിച്ച് കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടി യോഗത്തെ അറിയിച്ചു.
കേരളത്തില്‍ സി.ബി.എസ്.ഇ പരീക്ഷ നടത്തുന്ന കാര്യത്തില്‍ സമ്മിശ്ര പ്രതികരണമാണ് ഉള്ളത്. വലിയൊരു വിഭാഗം കുട്ടികളും രക്ഷകർത്താക്കളും ദേശീയ തലത്തില്‍ നടത്തപ്പെടുന്ന സി.ബി.എസ്.ഇ പരീക്ഷകള്‍ എഴുതുവാന്‍ ആഗ്രഹിക്കുന്നു ണ്ടെങ്കിലും ഒരു വിഭാഗം രക്ഷിതാക്കളും അദ്ധ്യാപകരും കോവിഡ് കേസുകള്‍ കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടി ഇതില്‍ ആശങ്ക അറിയിച്ചിട്ടുണ്ട്. എന്നാല്‍ സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പൊതുപരീക്ഷകളും, JEE/NEET മുതലായ പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള മത്സര പരീക്ഷകളും നടത്താന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തീരുമാനമെടുക്കുന്ന മുറയ്ക്ക് ആവശ്യമായ സുരക്ഷാ മുൻകരുതലുകള്‍ സ്വീകരിച്ചുകൊണ്ട് പരീക്ഷ നടത്തുന്നതിനുള്ള എല്ലാ പ്രവർത്തനങ്ങളും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് കേരളം അറിയിച്ചു.
ഉന്നതപഠനം സംബന്ധിച്ച് വിവിധ തലങ്ങളിലുണ്ടായിരുന്ന ആശങ്കകള്‍ പരിഹരിക്കപ്പെടണമെന്നും ദേശീയ തലത്തില്‍ പൊതുപരീക്ഷകള്‍ നടത്താന്‍ തീരുമാനമെടുത്താല്‍ ഇതിലേക്കുള്ള സമയക്രമം മുന്കൂട്ടി പ്രഖ്യാപിച്ച് പൊതുമാർഗ്ഗ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ തുടർനടപടികള്‍ ഉണ്ടാകണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടു.
മുഴുവന്‍ സ്‌കൂള്‍ കുട്ടികൾക്കും കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ നടത്തണമെന്ന നിർദ്ദേശം കേന്ദ്രത്തിന് മുമ്പാകെ അവതരിപ്പിച്ചു.