ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയിൽ സിവിൽ സർവീസ് പ്രാഥമിക പരീക്ഷ മാറ്റിവെക്കാനാകില്ലെന്ന് യു.പി.എസ്.സി സുപ്രീംകോടതിയെ അറിയിച്ചു. നാളെ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകും.
20 യുപിഎസ്‌സി സിവിൽ സർവീസ് ഉദ്യോഗാർത്ഥികൾ നൽകിയ ഹർജി ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചത്. നിലവിലെ സാഹചര്യത്തിൽ തീവ്രബാധിത മേഖലകളിൽ നിന്നുള്ള ഉദ്യോഗാർത്ഥികളും പരീക്ഷ എഴുതുന്നത് കണക്കിലെടുത്ത് പ്രാഥമിക പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉദ്യോഗാർത്ഥികൾ കോടതിയിൽ ഹർജി നൽകിയത്.
എന്നാൽ നിശ്ചയിച്ച സമയത്ത് തന്നെ പരീക്ഷ നടത്താനാണ് യു.പി.എസ്.സിയുടെ തീരുമാനം. ഉദ്യോഗാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രം മാറ്റാൻ അവസരം നൽകിയിരുന്നതായും യു.പി.എസ്.സി അറിയിച്ചു. നേരത്തെ മെയ് 31 ന് പരീക്ഷ നിശ്ചയിച്ചിരുന്നെങ്കിലും കോവിഡ് വ്യാപനം മൂലം മാറ്റിവെക്കുകയായിരുന്നു. ഒക്ടോബർ 4 നാലിനാണ് പരീക്ഷ. രാജ്യത്തെ 72 നഗരങ്ങളിലായി നടക്കുന്ന പരീക്ഷയിൽ ആറ് ലക്ഷത്തോളം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.