തിരുവനന്തപുരം:സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണ തസ്തികകളിലേക്കുള്ള നിയമന നടപടികൾ അന്തിമ ഘട്ടത്തിലാണെന്നും ജനുവരി 23ന് തന്നെ ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവുകൾ കൈമാറാനാകുമെന്നും മന്ത്രി വി.ശിവൻകുട്ടി. എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി മുമ്പാകെ നായർ സർവീസ് സൊസൈറ്റി (NSS) ഫയൽ ചെയ്ത ഹർജിയിൽ 04.03.2025-ലെ വിധിന്യായം ഭിന്നശേഷി നിയമനത്തിനായി തസ്തികകൾ നീക്കി വെച്ചിട്ടുള്ള മാനേജ്‌മെന്റുകൾക്ക് കൂടി ബാധകമാക്കാൻ അനുമതി തേടി സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ തീരുമാന പ്രകാരമായിരുന്നു ഈ നടപടി.
ഈ കേസ് സുപ്രീംകോടതി പരിഗണിക്കുകയും മറ്റൊരു തീയതിയിലേക്ക് മാറ്റുകയും ചെയ്തിരിക്കുകയാണ്. കേസ് എത്രയും വേഗം പരിഗണിച്ച് സർക്കാരിന് അനുകൂലമായ വിധി സമ്പാദിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കാൻ അഡ്വക്കേറ്റ് ജനറലിന് നിർദേശം നൽകിയിട്ടുണ്ട്. കോടതിയിൽ നിന്നും ഉടൻ തന്നെ അനുകൂലമായ വിധി ഉണ്ടാകുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു.
സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന, ജില്ലാ തലങ്ങളിൽ സമിതികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. എൽ.പി/യു.പി/ സെക്കന്ററി വിഭാഗങ്ങളിലേക്കുള്ള സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയായിക്കഴിഞ്ഞു. ഇവയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനുള്ള നടപടികൾ നടന്നു വരുന്നു. ഹയർ സെക്കന്ററി വിഭാഗത്തിൽ സെലക്ഷൻ കമ്മിറ്റിയിലേക്കുള്ള സർക്കാർ പ്രതിനിധികളെ നിശ്ചയിച്ചുകൊണ്ടുള്ള ഉത്തരവ് 12.01.2026-ന് പുറപ്പെടുവിക്കും. തുടർന്ന് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും.
സമന്വയ പോർട്ടലിൽ ആകെ 1679 ഭിന്നശേഷി ഉദ്യോഗാർത്ഥികളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 1177 പേർ സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരായി. കെ-ടെറ്റ് (KTET) യോഗ്യത സംബന്ധിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടർ ആവശ്യപ്പെട്ട സ്പഷ്‌ടീകരണം 12.01.2026-ന് നടക്കുന്ന യോഗത്തിൽ തീരുമാനമാകുന്നതാണ്. എല്ലാ വിഭാഗത്തിലുമുള്ള ലിസ്റ്റുകൾ അടിയന്തിരമായി പ്രസിദ്ധീകരിച്ച്, നേരത്തെ നിശ്ചയിച്ചതുപോലെ 2026 ജനുവരി 23ന് തന്നെ അർഹരായ ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവുകൾ നൽകുമെന്നും മന്ത്രി അറിയിച്ചു.








