തിരുവനന്തപുരം:കീം റാങ്ക് പട്ടിക റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സ്റ്റേറ്റ് സിലബസ് വിദ്യാർഥികൾ ഇന്ന് സുപ്രീം കോടതിയിൽ അപ്പീൽ നൽകും. പ്രൊസ്പെക്ടസിൽ മാറ്റം വരുത്താൻ സംസ്ഥാന സർക്കാരിന് അധികാരം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീൽ സ്റ്റേറ്റ് സിലബസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നൽകുക. ഹൈക്കോടതി വിരിക്കെതിരെ സുപ്രീംകോടതിയിൽ സർക്കാർ അപ്പീൽ നൽകില്ലെന്ന് കഴിഞ്ഞദിവസം മന്ത്രി ആർ.ബിന്ദു അറിയിച്ചിരുന്നു. എന്നാൽ ഇപ്പോൾ വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് ഹർജി നൽകുന്നത്. സംസ്ഥാന സർക്കാരിന്റെ പിന്തുണ ഇതിനുണ്ടെന്നാണ് സൂചന. അതേസമയം ഹൈക്കോടതി ഉത്തരവിനെ തുടർന്ന് പ്രഖ്യാപിച്ച പുതിയ റാങ്ക് പട്ടിക പ്രകാരമുള്ള ഓപ്ഷൻ സമർപ്പണം ആരംഭിച്ചിട്ടുണ്ട്. ഓഗസ്റ്റ് 15ന് മുൻപ് പ്രവേശനം നടപടികൾ പൂർത്തിയാക്കാൻ ആണ് ശ്രമം.
പുതിയ ഫലം പുറത്തു വന്നപ്പോൾ റാങ്ക് പട്ടികയിൽ വലിയ മാറ്റമാണ് ഉണ്ടായിട്ടുള്ളത്. ജൂലൈ ഒന്നിന് പ്രസിദ്ധീകരിച്ച ആദ്യ ഫലപ്രഖ്യാപനത്തിൽ മികച്ച നേട്ടം കൈവരിച്ച കേരള സിലബസ് വിദ്യാർത്ഥികൾ പുതിയ പട്ടികയിൽ ഏറെ പിന്നിലായി. ഒന്നാം റാങ്കുകാരൻ പുതുക്കിയ പട്ടികയിൽ ഏഴാം റാങ്കുകാരനായി. രണ്ടാം റാങ്കുകാരനും നാലാം റാങ്കുകാരനും മാറ്റമില്ല. മൂന്നാം റാങ്കുകാരൻ എട്ടാം സ്ഥാനത്തെത്തി. അഞ്ചാം റാങ്കുകാരൻ പുതിയ ഫലം വന്നപ്പോൾ ഒന്നാം റാങ്കുകാരനായും മാറി. ആദ്യ റാങ്ക് പട്ടിക പ്രകാരം ആദ്യ 100 റാങ്കിൽ 43 പേർ കേരള സിലബസിൽ നിന്നുള്ളവരായിരുന്നു. എന്നാൽ പുതുക്കിയ റാങ്ക് പട്ടിക പ്രകാരം 21 കേരള സിലബസുകാരാണ് ആദ്യ 100 റാങ്കിൽ ഉൾപ്പെട്ടത്.
ആദ്യ റാങ്ക് പട്ടികയിൽ ഒന്നാം റാങ്കുകാരൻ കേരള സിലബസ് വിദ്യാർഥിയായിരുന്നു. എന്നാൽ, പുതുക്കിയ പട്ടികയിൽ തിരുവനന്തപുരം സ്വദേശി ജോഷ്വ ജേക്കബ് തോമസിനാണ് ഒന്നാം റാങ്ക്. ആദ്യ പട്ടികയിൽ അഞ്ചാം റാങ്കുകാരനായിരുന്നു ജോഷ്വ. കീം വെയ്റ്റേജ് സ്കോർ നിർണയ ഫോർമുലയിൽ ഭേദഗതി വരുത്തിയ ഹൈകോടതി സിംഗിൾ ബെഞ്ച് വിധി ശരിവെച്ച് ഡിവിഷൻ ബെഞ്ച് വിധി വന്നതോടെയാണ് പഴയപഴയ ഫോർമുല (1:1:1) പ്രകാരം പുതിയ ഫലം പ്രഖ്യാപിച്ചത്.