തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ രംഗത്തെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി പരീക്ഷാ സമ്പ്രദായത്തിലും മൂല്യനിർണ്ണയ രീതികളിലും കാലോചിതമായ മാറ്റങ്ങൾ വരുത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി. സമഗ്ര ശിക്ഷാ കേരളം സംസ്ഥാന ഓഫീസിന്റെ പുതിയ ആസ്ഥാന മന്ദിരം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആധുനിക വിദ്യാഭ്യാസ രീതികൾക്കനുസൃതമായി മൂല്യനിർണ്ണയ സംവിധാനങ്ങൾ മാറ്റേണ്ടത് അനിവാര്യമാണെന്നും കുട്ടികളുടെ സർഗ്ഗശേഷിയും പാഠ്യേതര മികവുകളും കൂടി പരിഗണിക്കുന്ന രീതിയിലേക്ക് മാറ്റങ്ങൾ കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്രാവിഷ്കൃത പദ്ധതിയായ സമഗ്ര ശിക്ഷാ കേരളത്തിന് കഴിഞ്ഞ മൂന്ന് വർഷമായി അർഹമായ കേന്ദ്ര വിഹിതം ലഭിക്കുന്നില്ലെന്നും ഏകദേശം 2000 കോടിയോളം രൂപ ഈ വകയിൽ സംസ്ഥാനത്തിന് ലഭിക്കാനുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്ര സഹായം മുടങ്ങുന്ന സാഹചര്യത്തിലും കുട്ടികൾക്ക് പാഠപുസ്തകം, യൂണിഫോം തുടങ്ങിയ ആനുകൂല്യങ്ങൾ കൃത്യസമയത്ത് ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണ്.
കേരളത്തിൽ നിന്നും പിരിക്കുന്ന നികുതി വിഹിതത്തിൽ നിന്നും അർഹമായ തുക കൃത്യമായി ലഭിച്ചിരുന്നെങ്കിൽ സംസ്ഥാനത്തിന്റെ വികസനത്തിന് അത് വലിയ രീതിയിൽ ഗുണകരമാകുമായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. പ്രീ-പ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെയുള്ള എല്ലാ വിഭാഗം കുട്ടികൾക്കും തുല്യവും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിനായി തിരുവനന്തപുരം ചാല ഗവൺമെന്റ് മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ കോമ്പൗണ്ടിൽ നിർമ്മിച്ച എസ്.എസ്.കെയുടെ പുതിയ ആസ്ഥാന മന്ദിരം വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ പുതിയ ഏകോപന കേന്ദ്രമായി മാറും. പൊതുവിദ്യാഭ്യാസ ഡയറക്‌ടർ ഉമേഷ് എൻ.എസ്.കെ ഐ എ എസ് ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.പ്രിയ ദർശിനി, എസ്.സി.ഇ.ആർ.ടി ഡയറക്‌ടർ ഡോ. ആർ.കെ ജയപ്രകാശ്, സംസ്ഥാന പ്ലാനിംഗ് ബോർഡ് അംഗം മിനി സുകുമാർ, SIET ഡയറക്‌ടർ ഡോ. ബി. അബുരാജ്, എസ്.ആർ.സി ഡയറക്‌ടർ ഡോ. പി പ്രമോദ്, സ്കോൾ കേരള എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ജിനേഷ് കുമാർ എരമം, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ ഷിബു ആർ.എസ്, അഡീഷണൽ സ്റ്റേറ്റ് പ്രോജക്‌ട് ഡയറക്‌ടർമാരായ ഷൈൻമോൻ എം.കെ, ശ്രീകല കെ എസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
സമഗ്രശിക്ഷാ കേരളം സ്റ്റേറ്റ് പ്രോജക്‌ട് ഡയറക്‌ടർ ഡോ. സുപ്രിയ എ ആർ സ്വാഗതം ആശംസിച്ച ചടങ്ങിൽ സ്വാഗത സംഘം ചെയർമാൻ അഡ്വ. എസ്. ജയിൽകുമാർ കൃതജ്ഞതയർപ്പിച്ചു.











