തിരുവനന്തപുരം: പശ്ചിമേഷ്യയിലെ നിലവിലെ യുദ്ധ സാഹചര്യത്തിൽ ഗൾഫ് മേഖലയിൽ നടക്കാനിരുന്ന ഇന്ത്യൻ സ്കൂൾ പരീക്ഷകൾ മാറ്റിവച്ചു. എസ്.എസ്.എൽ.സിയുടെ മാർച്ച് 5 ലെ പരീക്ഷയും ഹയർ സെക്കന്ററി മാർച്ച് 5, 6, 7 തീയതികളിലെ പരീക്ഷയും മാറ്റി.പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കുന്നതാണ്.
ഗൾഫിലും കേരളത്തിലുമായി ചില വിദ്യാർത്ഥികൾ പരീക്ഷ സെന്ററുകളിൽ എത്തിച്ചേരാൻ ആകാതെ പരീക്ഷ എഴുതാൻ കഴിയില്ല എന്ന ആശങ്കയിൽ കഴിയുന്ന സാഹചര്യത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഗൾഫ് മേഖലയിലെ പരീക്ഷ മാറ്റിയത്. പരീക്ഷ എഴുതാൻ കഴിയാത്ത കുട്ടികൾ എത്രയും പെട്ടെന്ന് പ്രഥമ അധ്യാപകർ/പ്രിൻസിപ്പൽ വഴി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അപേക്ഷ നൽകേണ്ടതാണ്. അപേക്ഷയുടെ മെറിറ്റ് പരിശോധിച്ച് അനുകൂലമായ തീരുമാനം പൊതുവിദ്യാഭ്യാസ വകുപ്പ് കൈക്കൊള്ളുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഇന്ന് (മാർച്ച് രണ്ടിന് ) നടക്കേണ്ടിയിരുന്ന 10, 12 ക്ലാസ് പരീക്ഷ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ (സി.ബി.എസ്.ഇ) മാറ്റിവച്ചു. യു.എ.ഇ, ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, ഇറാൻ എന്നീ രാജ്യങ്ങളിലെ പരീക്ഷകളാണ് മാറ്റിവെച്ചത്. പുതിയ പരീക്ഷ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും സി.ബി.എസ്.ഇ വാർത്ത കുറിപ്പിൽ വ്യക്തമാക്കി. മാർച്ച് മൂന്നിന് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം മാർച്ച് അഞ്ച് മുതൽ നടക്കേണ്ട പരീക്ഷകൾ സംബന്ധിച്ച് തീരുമാനമെടുക്കും.










