തിരുവനന്തപുരം:പൊതുവിദ്യാലയങ്ങളുടെ മികവുകൾ പങ്കുവെക്കുന്നതിനായി കൈറ്റ് സംഘടിപ്പിച്ച വിദ്യാഭ്യാസ റിയാലിറ്റി ഷോ ‘കൈറ്റ് ഹരിതവിദ്യാലയം 4.0’ ഗ്രാൻഡ് ഫിനാലെയിൽ സെക്കന്ററി വിഭാഗത്തിൽ പാലക്കാട് ജില്ലയിലെ ജിഎച്ച്എസ്എസ് പൊറ്റശ്ശേരിയും പ്രൈമറി വിഭാഗത്തിൽ തിരുവനന്തപുരം ജില്ലയിലെ ജിയുപിഎസ് വിതുരയും ഒന്നാം സമ്മാനം നേടി. സെക്കന്ററി വിഭാഗത്തിൽ കണ്ണൂർ ജില്ലയിലെ എകെജിഎം ജിഎച്ച്എസ്എസ് പെരളശ്ശേരി രണ്ടും, ആർജിഎം എച്ച്എസ്എസ് മൊകേരി മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. പ്രൈമറി വിഭാഗത്തിൽ കാസറഗോഡ് ജില്ലയിലെ ജി.എൽ.പി.എസ്. നീലേശ്വരം രണ്ടാം സമ്മാനവും മലപ്പുറം ജില്ലയിലെ എ.യു.പി.എസ്. പരിയാപുരം സെൻട്രൽ മൂന്നാം സമ്മാനവും നേടി. സെക്കന്ററി തലത്തിൽ മലപ്പുറം എ.കെ.എം.എച്ച്.എസ്.എസ്. കോട്ടൂരിനും കാസറഗോഡ് ജി.എച്ച്.എസ്.എസ്. ചായ്യോത്തിനുമാണ് പ്രത്യേക ജൂറി അവാർഡ് ലഭിച്ചത്. പ്രൈമറി വിഭാഗത്തിൽ പാലക്കാട് ജി.യു.പി.എസ്. പുതിയങ്കം, എറണാകുളം ജി.എൽ.പി.എസ്. വളയൻചിറങ്ങര എന്നീ സ്കൂളുകൾ പ്രത്യേക ജൂറി പുരസ്കാരത്തിന് അർഹരായി.

ട്രോഫിയും പ്രശംസാപത്രവും കൂടാതെ ആകെ 50 ലക്ഷം രൂപയുടെ ഐ.സി.ടി. ഉപകരണങ്ങളും ക്യാഷ് അവാർഡുകളുമാണ് ഗ്രാൻഡ് ഫിനാലെയിൽ വിതരണം ചെയ്തത്. സെക്കന്ററി തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 8.4 ലക്ഷം, 6.3 ലക്ഷം, 4.2 ലക്ഷം രൂപയുടെ ഐ.സി.ടി. ഉപകരണങ്ങൾ അവാർഡായി ലഭിച്ചു. പ്രൈമറി തലത്തിൽ ഇത് യഥാക്രമം 6.3 ലക്ഷം, 4.2 ലക്ഷം, 2.94 ലക്ഷം രൂപ വീതമാണ്. സ്പെഷ്യൽ ജൂറി പുരസ്കാര തുക സെക്കന്ററി വിഭാഗത്തിൽ 2.1 ലക്ഷം രൂപ വീതവും പ്രൈമറി വിഭാഗത്തിൽ 1.68 ലക്ഷം രൂപ വീതവുമാണ്.
സെക്കന്ററി വിഭാഗത്തിൽ എൽ.എഫ്. ജി.എച്ച്.എസ്. മൂന്നാർ (ഇടുക്കി), ജി.എച്ച്.എസ് കുറുമ്പാല (വയനാട്) , എസ്.എച്ച്.ഡി.ജി.എച്ച്.എസ്.എസ്. തൃശൂർ (തൃശൂർ), ജി.ജി.എച്ച്.എസ്.എസ്. ചേർത്തല (ആലപ്പുഴ), ബഡ്സ് സ്കൂൾ ഫോർ എച്ച്.ഐ. വല്ലപ്പുഴ (മലപ്പുറം) എന്നിവരും പ്രൈമറി വിഭാഗത്തിൽ ജി.യു.പി.എസ്. അക്കരപ്പാടം, കോട്ടയം),ജി.എൽ.പി.എസ്. കരുവാരക്കുണ്ട് (മലപ്പുറം), ജി.എൽ.പി.എസ്. ഇരവിപുരം (ഇടുക്കി), ജി.യു.പി.എസ്. മൂർക്കനാട് (മലപ്പുറം) എന്നീ സ്കൂളുകളും ഫൈനലിസ്റ്റുകളായി. ഇവർക്ക് 50,000 രൂപ വീതം ക്യാഷ് അവാർഡ് നൽകി. കൂടാതെ ഷോയുടെ ആദ്യഘട്ട ഫ്ലോർ ഷൂട്ടിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച 16 സ്കൂളുകളിലെ കുട്ടികളെയും ഗ്രാൻഡ് ഫിനാലെയിൽ പ്രത്യേകം ആദരിച്ചു.
ഇന്ത്യയിൽത്തന്നെ ആദ്യമായി മുഴുവൻ കുട്ടികൾക്കും എ.ഐ. പഠിക്കാൻ അവസരം നൽകുന്നത് കേരളത്തിലാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. അൽഗൊരിതം പക്ഷപാതിത്വമില്ലാത്ത എ.ഐ. എൻജിൻ കൈറ്റ് വികസിപ്പിച്ചെടുത്തതും ആറുലക്ഷം രക്ഷിതാക്കളെ ‘സർവം എ.ഐ. മയം’ പരിപാടിയിലൂടെ കുട്ടികൾ എ.ഐ. പഠിപ്പിക്കുന്നതും ലോകോത്തര മാതൃകയാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകി, പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷ്, കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത്, എസ്.എസ്.കെ. ഡയറക്ടർ ഡോ. സുപ്രിയ എ.ആർ, എസ്.സി.ഇ.ആർ.ടി. ഡയറക്ടർ ഡോ. ആർ.കെ. ജയപ്രകാശ്, കൈറ്റ് സീനിയർ ക്രിയേറ്റീവ് എഡിറ്റർ കെ. മനോജ് കുമാർ തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാനത്തെ 825 സ്കൂളുകളിൽ നിന്നും തിരഞ്ഞെടുത്ത 86 സ്കൂളുകളാണ് ‘കൈറ്റ് ഹരിതവിദ്യാലയം 4.0’യുടെ ആദ്യ റൗണ്ടിൽ മത്സരിച്ചത്. അതിൽ നിന്നും തിരഞ്ഞെടുത്ത 26 സ്കൂളുകളാണ് രണ്ടാം റൗണ്ടിൽ എത്തിയത്. രണ്ട് ലക്ഷത്തോളം കുട്ടികളാണ് വിവിധ ഘട്ടങ്ങളിലായി ഷോയുടെ ഭാഗമായത്.










