തിരുവനന്തപുരം:വിദ്യാഭ്യാസ അവകാശ നിയമപ്രകാരം അധ്യാപകർക്ക് കെ-ടെറ്റ് നിർബന്ധമാണെന്നും 2025 സെപ്തംബർ 1 നു മുൻപ് നിയമനം ലഭിച്ചതും സമാന യോഗ്യതകളായ നെറ്റ്, സെറ്റ്, എം.ഫിൽ, പി.എച്ച്.ഡി. എന്നിവ ഉള്ള എല്ലാവർക്കും ശമ്പള സ്കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി വി.ശിവൻകുട്ടി. മന്ത്രി ഇന്ന് നടത്തിയ വാർത്താ സമ്മേളനം ഇങ്ങനെ;
“വിദ്യാഭ്യാസ അവകാശ നിയമപ്രകാരം അധ്യാപകർക്ക് കെ-ടെറ്റ് നിർബന്ധമാണ്. എന്നാൽ പെട്ടെന്നൊരു മാറ്റം അധ്യാപകരെ ബാധിക്കുമെന്നതിനാൽ 20212ന് മുൻപ് നിയമിക്കപ്പെട്ടവർക്ക് സർക്കാർ ഇളവ് നൽകിയിരുന്നു. എന്നാൽ 2025 സെപ്റ്റംബർ 1-ന് ബഹുമാനപ്പെട്ട സുപ്രീം കോടതിയിൽ നിന്നുണ്ടായ വിധി,
ഇത്തരം ഇളവുകളെ നിരാകരിക്കുകയും കെ-ടെറ്റ് ഇല്ലാത്തവരെ സർവീസിൽ നിന്ന് നീക്കണമെന്ന് പറയുകയും ചെയ്തു. ഇത് ഇരുപതിനായിരത്തോളം അധ്യാപകരുടെയും അവരുടെ കുടുംബങ്ങളെയും ബാധിക്കുന്ന വിഷയമായി മാറി. കോടതി വിധി നടപ്പിലാക്കിക്കൊണ്ട് തന്നെ അധ്യാപകരെ സംരക്ഷിക്കാൻ സർക്കാർ വഴി കണ്ടെത്തിയിരിക്കുകയാണ്. വിധി പ്രകാരം രണ്ടു വർഷം കെ-ടെറ്റ് പാസ്സാകാൻ സമയം നൽകുന്നുണ്ട്.
ആ സമയം വരെ ശമ്പളമില്ലാതെ ജോലി ചെയ്യിപ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്. അതിനാൽ, രണ്ടു വർഷത്തിനുള്ളിൽ കെ-ടെറ്റ് നേടണം എന്ന വ്യവസ്ഥയിൽ, 2025 സെപ്തംബർ 1 നു മുൻപ് നിയമനം ലഭിച്ചതും സമാന യോഗ്യതകളായ നെറ്റ്, സെറ്റ്, എം.ഫിൽ, പി.എച്ച്.ഡി. എന്നിവ ഉള്ള എല്ലാവർക്കും ശമ്പള സ്കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകാൻ തീരുമാനിച്ചിട്ടുണ്ട്. അധ്യാപകരുടെ സ്ഥാനക്കയറ്റം സംബന്ധിച്ച് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടിയതിനുശേഷം തീരുമാനം കൈക്കൊള്ളുന്നതാണെന്നും മന്ത്രി അറിയിച്ചു.










