തൃശൂർ: കേരള എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി പ്രവേശന പരീക്ഷ (KEAM) റാങ്ക് ലിസ്റ്റ് മാനദണ്ഡം ഒരു കോടതിക്കും റദ്ദ് ചെയ്യാനാവാത്ത വിധത്തിൽ മാറ്റുമെന്ന് മന്ത്രി ആർ. ബിന്ദു. തൃശ്ശൂരിൽ മാധ്യമപ്രവർത്തകരുടെ പ്രതികരിക്കുകയായിരുന്നു മന്ത്രി. കീം ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് തെറ്റുപറ്റിയില്ലെന്നും സർക്കാരിനെതിരെ തെറ്റായ പ്രചാരണമാണ് ഇപ്പോൾ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കാനുള്ള ഫോർമുലയാണ് മന്ത്രിസഭ അംഗീകരിച്ച് നടപ്പാക്കിയത്. നിർഭാഗ്യവശാൽ ഹൈക്കോടതി കോടതി സിംഗിൾ ബെഞ്ച് പരീക്ഷാഫലം റദ്ദ് ചെയ്തു. ഡിവിഷൻ ബെഞ്ചും ആ വിധി ശരിവെച്ചു. ഇതിനെല്ലാം കാരണം സർക്കാർ എന്ന പ്രചരണം അടിസ്ഥാനരഹിതമാണ്. സർക്കാർ എടുത്ത തീരുമാനം കീം ഫലത്തെ ബാധിച്ചിട്ടില്ല. എല്ലാ കുട്ടികൾക്കും തുല്യതയും നീതി വേണമെന്ന നിലപാടാണ് സംസ്ഥാന സർക്കാറിന്‍റേത്. ആരാണ് ഉത്തരവാദി എന്ന് ആലോചിച്ചാൽ ഉത്തരം കിട്ടുമെന്നും മന്ത്രി പറഞ്ഞു. മാർക്ക് ഏകീകരണത്തിലെ മുൻ രീതിയിൽ കേരള സിലബസിൽ പഠിച്ച വിദ്യാർത്ഥികൾക്ക് വലിയ തോതിൽ മാർക്ക് നഷ്ടപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം കേരള സിലബസിൽ പഠിച്ച വിദ്യാർത്ഥികൾക്ക് 35 മാർക്കിൻ്റെ കുറവുണ്ടായി. ഈ രീതി വലിയ അനീതിയാണെന്നത് ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. കേരള സിലബസിൽ പഠിച്ചവർ മുഴുവൻ മാർക്ക് നേടിയാലും ഇത്രയധികം മാർക്ക് കുറയുക എന്ന സ്ഥിതി ഒഴിവാക്കാനാണ് പുതിയ രീതി കൊണ്ടുവന്നത്.
പല തലങ്ങളിൽ ഇക്കാര്യത്തിൽ പരാതികളും ഉയർന്നിരുന്നു. പഴയ മാനദണ്ഡത്തിൽ നീതികേട് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ബദൽ കണ്ടെത്താൻ ശ്രമിച്ചത്. ഒരു കുട്ടിക്കും അവസരം നഷ്ടപ്പെടാൻ പാടില്ലെന്ന കാഴ്ചപ്പാടിലാണ് ഇതു ചെയ്തത്. ഇതിനായി പല ഫോർമുലകളും പരിഗണിച്ചു. അതിനു ശേഷമാണ് ശാസ്ത്രീയമായ രീതി അവലംബിച്ചത്. എല്ലാ വിദ്യാർത്ഥികൾക്കും നീതി ലഭിക്കണമെന്ന നിലപാടാണ് ഇപ്പോഴും സർക്കാരിനുള്ളത് – മന്ത്രി ഡോ. ബിന്ദു വിശദമാക്കി.
അതേസമയം കോടതി ഉത്തരവിനെ തുടർന്ന് പട്ടിക പുതുക്കിയപ്പോൾ, ആദ്യ റാങ്ക് പട്ടികയിൽ സർക്കാർ, എയ്ഡഡ്, മികച്ച സ്വാശ്രയ എൻജിനീയറിങ് കോളജുകളിൽ പ്രവേശനം ഉറപ്പിച്ച വിദ്യാർഥികൾ ഇപ്പോൾ ആശങ്കയിലാണ്.
സംസ്ഥാന സിലബസിൽ പഠിച്ച കുട്ടികൾ 5000 റാങ്ക് വരെ പിന്നിൽ പോയിട്ടുണ്ട്.