തിരുവനന്തപുരം: വിദഗ്ധ സമിതി നിർദേശിച്ച എല്ലാ തിരുത്തൽ നടപടികളും പാലിച്ച് നീറ്റ്-യുജി പരീക്ഷ കുറ്റമറ്റതാകുമെന്ന് കേന്ദ്ര സർക്കാർ. പരീക്ഷ പരിഷ്ക്കരണവുമായി ബന്ധപ്പെട്ട ഏഴംഗ വിദഗ്ധ സമിതിയുടെ നിർദേശങ്ങൾ എല്ലാം പാലിക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. കഴിഞ്ഞ വർഷത്തെ വിവാദമായ നീറ്റ്-യുജി പരീക്ഷ നടത്തിപ്പിൽ നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ പ്രവർത്തനം അവലോകനം ചെയ്തതിനുശേഷമാണ് കേന്ദ്രത്തിന്റെ നടപടി. വിവാദങ്ങൾ ഉയർന്നെങ്കിലും 2024ലെ നീറ്റ്-യുജി റദ്ദാക്കാൻ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു. നീറ്റ് പരീക്ഷ നടത്തുന്ന നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ പ്രവർത്തനം വിലയിരുത്തി പരീക്ഷാ പരിഷ്‌കാരങ്ങൾ ശിപാർശ ചെയ്യുന്നതിന് മുൻ ഐഎസ്ആർഒ മേധാവിയായ കെ.രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഏഴംഗ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. നീറ്റ്-യുജി പരീക്ഷ സുതാര്യവും ദുഷ്പ്രവണതകളിൽനിന്ന് മുക്തവുമാക്കണമെന്ന് ഇതിന്റെ തുടർച്ചയായി സമിതി ശിപാർശ ചെയ്തിരുന്നു.
സമിതി റിപ്പോർട്ട് സമർപ്പിച്ചതായും സർക്കാർ എല്ലാ ശിപാർശകളും നടപ്പാക്കുമെന്നും കേന്ദ്രസർക്കാറിന് വേണ്ടി ഹാജറായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.