തിരുവനന്തപുരം:പ്ലസ് ടു, ബിരുദപ്രവേശനത്തിനായി കമ്യൂണിറ്റി ക്വാട്ടയിൽ ശ്രമിക്കുന്ന വിദ്യാർഥികളെ വെട്ടിലാക്കി പുതിയ അപേക്ഷഫോം. പ്രവേശനത്തിനുള്ള അപേക്ഷയിൽ റോമൻ കത്തോലിക്ക വിഭാഗത്തിന്റെ (ആർസി) പേര് ഔദ്യോഗികനാമമായ സിറിയൻ കത്തോലിക്ക അല്ലെങ്കിൽ സിറോ മലബാർസഭ എന്നാക്കി മാറ്റിയിട്ടുണ്ട്. ആർസി ഇനി മുതൽ ലത്തീൻ കത്തോലിക്കയായി കണക്കാക്കുമെന്നും ആർ.സി.എസ്.സി. എന്നൊരു വിഭാഗമില്ലെന്നും ജൂണിൽ പുറത്തിറക്കിയ സർക്കാർ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇത് അറിയാത്തവരാണ് അപേക്ഷ സമർപ്പിക്കുമ്പോൾ വെട്ടിലാകുന്നത്. റോമൻ കത്തോലിക്ക വിഭാഗത്തിലുള്ളവർ പുതിയ സർക്കാർ വിജ്ഞാപന പ്രകാരം സിറിയൻ കാത്തലിക്/സിറോ മലബാർസഭ എന്നിങ്ങനെയാണ് രേഖകളിൽ വ്യക്തമാക്കേണ്ടത്. ഇതേക്കുറിച്ച് അറിയാത്ത സിറിയൻ കാത്തലിക് വിഭാഗത്തിലെ വിദ്യാർത്ഥികൾ അപേക്ഷയിൽ വ്യാപകമായി ആർസി എന്നാണ് രേഖപ്പെടുത്തുന്നത്.
ഓട്ടോണമസ് കോളജുകളിലേക്കുള്ള കമ്യൂണിറ്റി മെറിറ്റ് അഡ്മിഷന് ശ്രമിക്കുന്ന കുട്ടികൾക്കാണ് പുതിയ രീതി ഭീഷണി ഉയർത്തുന്നത്. അപേക്ഷയിൽ ആർസി എന്ന് രേഖപ്പെടുത്തുന്നവരെ ലത്തീൻ കത്തോലിക്ക വിഭാഗമായി കണക്കാക്കും. ഇവർ സിറിയൻ കത്തോലിക്ക കോളജുകളിലേക്കുള്ള കമ്യൂണിറ്റി പ്രവേശനപ്പട്ടികയിൽ ഉൾപ്പെടാത്ത സാഹചര്യമുണ്ടാകും. എസ്എസ്എൽസി, പ്ലസ്ടു സർട്ടിഫിക്കറ്റുകളിൽ നേരത്തെ റോമൻ കത്തോലിക്ക എന്നു രേഖപ്പെടുത്തിയ അനുഭവത്തിലാണ് വിദ്യാർത്ഥികൾ പ്ലസ്ടു, ഡിഗ്രി പ്രവേശനത്തിനുള്ള അപേക്ഷകളിലും ആർസി എന്ന് രേഖപ്പെടുത്തുന്നത്.