തിരുവനന്തപുരം: സ്കൂളുകൾ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളിൽ നിന്ന് അമിത ഫീസ് ഈടാക്കരുതെന്ന് മന്ത്രി വി. ശിവൻകുട്ടി. സംസ്ഥാനത്തെ ചില അൺഎയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കോവിഡ്-19 കാലത്തും യാതൊരു ന്യായീകരണവും ഇല്ലാതെ വർധിച്ച നിരക്കിൽ വിദ്യാർഥികളിൽ നിന്ന് വിവിധതരം ഫീസ് ഇടാക്കുന്നുണ്ട് എന്ന് പരാതിയുണ്ട്. അൺ എയ്ഡഡ് വിദ്യാഭ്യാസ മേഖല വിദ്യാഭ്യാസരംഗത്ത് ചെയ്തുകൊണ്ടിരിക്കുന്ന സംഭാവന വിസ്മരിക്കുന്നില്ല.

സംസ്ഥാനത്ത് മികച്ച നിലയിൽ പ്രവർത്തനം നടത്തുന്ന നിരവധി അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ട്. എന്നാൽ അത്തരം പ്രവർത്തനങ്ങൾക്ക് മങ്ങലേൽപ്പിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളുമായി ചില അൺഎയ്ഡഡ് മാനേജ്മെന്റുകൾ മുന്നോട്ട് പോകുന്നുണ്ട് . ഇത്തരം നിലപാടുകൾ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

ENGLISH PLUS https://wa.me/+919895374159
കമ്പ്യൂട്ടർ ലാബ് ഫീസ്,ലൈബ്രറി ഫീസ്, സ്മാർട്ട് ക്ലാസ്റൂം ഫീസ് തുടങ്ങിയ ഫീസുകൾ രക്ഷിതാക്കളോട് മുൻകാലങ്ങളിലെ പോലെ ചില മാനേജ്‌മെന്റുകൾ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ 2020 – 21 അധ്യയന വർഷം മുതൽ ഇവയൊന്നും പ്രവർത്തിക്കുന്നില്ല എന്ന വസ്തുത ഈ മാനേജ്മെന്റുകൾ പരിഗണിക്കുന്നില്ല.

സ്പോർട്സ് ആൻഡ് ഗെയിംസ്, സാംസ്‌കാരിക പരിപാടികൾ, മെഡിക്കൽ എക്സാമിനേഷൻ ഫീസ്, ബാഡ്ജ്- ഡയറി ചെലവ് , പ്രോഗ്രസ് റിപ്പോർട്ട് ചാർജുകൾ, പിടിഎ ഫണ്ട്, ഇൻഷുറൻസ് തുടങ്ങിയ ഇനങ്ങളിൽ ഒന്നും ചിലവാക്കുന്നില്ലെങ്കിലും പണം ആവശ്യപ്പെടുന്നുണ്ട് എന്ന് പരാതിയുണ്ട്. കോവിഡ് കാലഘട്ടത്തിൽ നല്ലൊരു ശതമാനം വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് സ്ഥിരം വരുമാനം, സുരക്ഷിത ജോലി തുടങ്ങിയവ ഇല്ല. കൂടുതൽ ഫീസ് ഈടാക്കുന്ന അൺഎയ്ഡഡ് മാനേജ്മെന്റുകൾ ഈ സാഹചര്യം മനസ്സിലാക്കണം എന്ന് അഭ്യർത്ഥിക്കുന്നു. നിരവധി രക്ഷാകർത്താക്കളിൽ നിന്നും വിദ്യാർഥികളിൽ നിന്നും പരാതികൾ നേരിട്ട് ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് നിർദേശമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
