മുംബൈ: സംസ്ഥാനത്ത് കോവിഡ് വ്യാപനം കുത്തനെ കൂടിയ സാഹചര്യത്തിൽ 10,12 ക്ലാസുകളിലെ പൊതുപരീക്ഷകൾ മഹാരാഷ്ട്ര സർക്കാർ മാറ്റി വച്ചു. വിദ്യാഭ്യാസ മന്ത്രി വർഷ ഗായ്കവാദ് ആണ് ഇക്കാര്യം അറിയിച്ചത്. പ്ലസ്ടു പരീക്ഷകൾ മെയ് അവസാനവും പത്താക്ലാസ് പരീക്ഷകൾ ജൂൺ ആദ്യവും നടത്താനാണ് തീരുമാനം.
കോവിഡ് വ്യാപന സാഹചര്യം വിലയിരുത്തിയ ശേഷം തീയതികൾ പ്രഖ്യാപിക്കും. വിദ്യാർഥികൾ, അധ്യാപകരും രക്ഷിതാക്കളും ഉദ്യോഗസ്ഥരും രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവരുമായി നടത്തിയ യോഗത്തിന് ശേഷമാണ് പരീക്ഷ മാറ്റിവെക്കുന്നതിനുളള തീരുമാനം സർക്കാർ കൈക്കൊണ്ടത്.
ആരോഗ്യമാണ് ഞങ്ങൾക്ക് സുപ്രധാനമെന്നും സംസ്ഥാനത്തെ നിലവിലെ സാഹചര്യം പരീക്ഷ നടത്താൻ അനുയോജ്യമല്ലെന്നും വീഡിയോ സന്ദേശത്തിലൂടെ വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. സിബിഎസ്ഇ, ഐസിഎസ്ഇ അടക്കമുള്ള പരീക്ഷകൾ മാറ്റിവെക്കാൻ ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.